കൊൽക്കത്ത : ബംഗാളിൽ ബിജെപി സർക്കാരിന്റെ ലക്ഷ്യം ‘സോനാർ ബംഗ്ലാ’ (സുവർണ്ണ ബംഗാൾ) ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ അഴിമതിക്കും സിൻഡിക്കേറ്റ് ഭരണത്തിനും ഇതോടെ അന്ത്യമായെന്നും അമിത് ഷാ പറഞ്ഞു.
വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ബംഗാൾ ജനത മാറ്റം ആഗ്രഹിച്ചുവെന്നും ആ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ജനങ്ങൾ നൽകിയ ഈ വലിയ അവസരം ബംഗാളിന്റെ പുരോഗതിക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ടാഗോറിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ഭയമില്ലാത്ത മനോഭാവത്തോടെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന ഒരു സംസ്ഥാനമായി ബംഗാളിനെ മാറ്റുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.
നന്ദിഗ്രാമിലും ഭവാനിപൂരിലും മമതയ്ക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച സുവേന്ദു അധികാരിയെ ഐകകണ്ഠ്യേനയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അമിത് ഷാ നേരിട്ടാണ് സുവേന്ദുവിന്റെ പേര് നിർദ്ദേശിച്ചത്. എല്ലാ എംഎൽഎമാരും ഒരേ സ്വരത്തിൽ അത് അംഗീകരിക്കുകയായിരുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുക, അഴിമതി തുടച്ചുനീക്കുക, വ്യവസായ മേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സുവേന്ദു സർക്കാരിന്റെ പ്രധാന അജണ്ടകളെന്ന് ബംഗാൾ ബിജെപി വ്യക്തമാക്കി.








