കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന നാല് ദിവസത്തെ സംഘർഷത്തിനിടെ (ഓപ്പറേഷൻ സിന്ദൂർ), പാകിസ്ഥാന്ന നേരിട്ട് സാങ്കേതിക സഹായം നൽകിയെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ. ഇതാദ്യമായാണ് ഇത്തരം ഒരു സൈനിക സഹായം ചൈന പരസ്യമായി സമ്മതിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുമായി നടന്ന നാല് ദിവസത്തെ സംഘർഷത്തിൽ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക പിന്തുണ നൽകിയതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനയുടെ സർക്കാർ ചാനലായ സിസിടിവി (CCTV) ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ചൈനീസ് നിർമ്മിത ജെ-10സിഇ (J-10CE) യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ പാകിസ്ഥാൻ വ്യോമസേനയെ ചൈനീസ് എഞ്ചിനീയർമാർ സഹായിച്ചതായാണ് റിപ്പോർട്ട്.
ചൈനയുടെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ (AVIC) എഞ്ചിനീയറായ ഷാങ് ഹെങ് ആണ് സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 50 ഡിഗ്രി സെൽഷ്യസ് ചൂടിൽ, യുദ്ധവിമാനങ്ങളുടെ ഇരമ്പലിനും എയർ റെയ്ഡ് സൈറണുകൾക്കും ഇടയിൽ പാകിസ്ഥാനിലെ എയർബേസിലിരുന്ന് തങ്ങൾ പ്രവർത്തിച്ചതായി ഷാങ് പറഞ്ഞു. ചൈനീസ് ഉപകരണങ്ങൾ അവയുടെ പൂർണ്ണമായ പോരാട്ടവീര്യം പുറത്തെടുക്കുന്നു എന്ന് ഉറപ്പാക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാകിസ്ഥാന് സജീവ സൈനിക സഹായം നൽകുന്നുണ്ടെന്ന് ഇന്ത്യൻ കരസേന ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും വിവരങ്ങൾ പാകിസ്ഥാന് കൈമാറാനും ചൈന തങ്ങളുടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ വ്യാജ അവകാശവാദങ്ങൾ ചൈനീസ് സാങ്കേതികവിദ്യയുടെ മികവായി ചൈനീസ് സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ റഡാർ പരാജയങ്ങളെക്കുറിച്ചോ ഇന്ത്യയുടെ വ്യോമ മേധാവിത്വത്തെക്കുറിച്ചോ അവർ മൗനം പാലിച്ചു. പാകിസ്ഥാന് തങ്ങളുടെ പുതിയ സ്റ്റെൽത്ത് ബോംബർ ജെ-35 (J-35) വിൽക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുകൾ വരുന്നത് എന്ന് നിരീക്ഷകർ കരുതുന്നു.








