ചില പരാജയങ്ങൾക്ക് വിജയത്തെക്കാൾ തിളക്കമുണ്ടാകും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ തിരുവല്ലയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചപ്പോൾ അവർക്ക് മുന്നിൽ തെളിഞ്ഞത് ഒരു യുവനേതാവിന്റെ മുഖമാണ്. യുവമോർച്ചയുടെ ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ജനകീയനായ ഒരു പോരാളിയിലേക്കുള്ള അനൂപ് ആന്റണിയുടെ വളർച്ച അത്ഭുതകരമാണ്. തിരുവല്ലയെ ഞെട്ടിച്ച ആ രണ്ടാം സ്ഥാനത്തിന് പിന്നിലെ രഹസ്യമെന്താണ്?
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രമുഖമായ മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. 1957-ൽ രൂപീകൃതമായ ഈ മണ്ഡലം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ളതും എന്നാൽ എല്ലാ വിഭാഗങ്ങൾക്കും നിർണ്ണായക സ്വാധീനവുമുള്ള രാഷ്ട്രീയ ഭൂമിയാണ്. ദശാബ്ദങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച കോട്ടയായാണ് തിരുവല്ല അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് ജനതാദൾ (എസ്) നേതാവ് മാത്യു ടി. തോമസ് കഴിഞ്ഞ നാല് തവണയും (2006, 2011, 2016, 2021) ഇവിടെ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കും യുഡിഎഫിനും ശക്തമായ വേരോട്ടമുള്ള ഇവിടെ, ബിജെപി (എൻഡിഎ) കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി വോട്ട് വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചുവരികയായിരുന്നു. ഇത്തവണ തിരുവല്ലയിൽ നടന്നത് പ്രവചനാതീതമായ പോരാട്ടമായിരുന്നു. യുഡിഎഫിനായി കേരള കോൺഗ്രസിന്റെ വർഗീസ് മാമ്മൻ വിജയിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചത് രണ്ടാം സ്ഥാനത്തിനായി നടന്ന പോരാട്ടമാണ്.
ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്റണി 43,078 വോട്ടുകൾ നേടി രണ്ടാമതെത്തി. സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ മാത്യു ടി. തോമസിനെ (42,023 വോട്ടുകൾ) മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് അനൂപ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 14 ശതമാനത്തിലധികം വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ അനൂപിന് കഴിഞ്ഞു. കൂടാതെ ഒന്നിലേറെ റൗണ്ടുകളിൽ ലീഡ് നിലനിർത്താൻ അനൂപ് ആന്റണിക്ക് സാധിച്ചു. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.
അപ്പർകുട്ടനാടൻ കാർഷിക ജനത ആവേശോജ്വല പിന്തുണയാണ് അനൂപ് ആന്റണിക്ക് നൽകിയത്. കേന്ദ്ര കാർഷിക നയങ്ങളുടെ പിന്തുണയും കിസാൻ സമ്മാൻ നിധി അടക്കമുള്ള പദ്ധതികളും ജനങ്ങൾ ഏറ്റെടുത്തു. കുറ്റൂർ, പെരിങ്ങര, നിരണം,നെടുമ്പ്രം തുടങ്ങിയ അപ്പർകുട്ടനാടൻ മേഖലകളിൽ ബിജെപിക്ക് മികച്ച മുന്നേറ്റമാണ് ലഭിച്ചത്. പരമ്പരാഗത സിപിഎം വോട്ടുകളിൽ വലിയ വിള്ളൽ വീഴ്‌ത്താനും അനൂപിനായി.
ഡബിൾ എഞ്ചിൻ എംഎൽഎ’ എന്ന മുദ്രാവാക്യമുയർത്തി, കേന്ദ്ര പദ്ധതികൾ നേരിട്ട് തിരുവല്ലയിൽ എത്തിക്കുമെന്ന വാഗ്ദാനം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. പ്രളയ സമയത്തും കോവിഡ് കാലത്തും തിരുവല്ലയിലെ ജനങ്ങൾക്കൊപ്പം നിന്ന് അദ്ദേഹം നടത്തിയ സേവന പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ മതിപ്പുണ്ടാക്കി.
യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അനൂപ്, ദേശീയ തലത്തിൽ തന്നെ പാർട്ടിയുടെ നയരൂപീകരണങ്ങളിൽ പങ്കാളിയായിട്ടുണ്ട്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ ‘ജനചേതനാ യാത്ര’യിൽ സുപ്രധാന ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥാപിച്ച വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (VIF), വിവേകാനന്ദ കേന്ദ്രം എന്നിവയിൽ സജീവമായിരുന്നു.
തോൽവിയിലും തളരാത്ത പോരാട്ടവീര്യമാണ് അനൂപ് ആന്റണിയെ വ്യത്യസ്തനാക്കുന്നത്. തനിക്ക് രണ്ടാം സ്ഥാനം നൽകിയ തിരുവല്ലക്കൊപ്പം താൻ ഇനിയും ഉണ്ടാകും എന്ന് തന്നെയാണ് അനൂപ് ആന്റണി പറയുന്നത്. മാറ്റത്തിന്റെ ഈ കാറ്റിൽ വരുംനാളുകളിൽ തിരുവല്ല എങ്ങോട്ട് നീങ്ങുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം…








