പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപിയുടെ ആദ്യ സർക്കാർ അധികാരമേറ്റു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിനിർത്തി സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനർജിയെ അവരുടെ സ്വന്തം തട്ടകത്തിൽ രണ്ടുതവണ പരാജയപ്പെടുത്തി ബിജെപിയുടെ കരുത്തുറ്റ മുഖമായി മാറിയ സുവേന്ദുവിനൊപ്പം അഞ്ച് പ്രമുഖ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വരാനിരിക്കുന്ന ഭരണത്തിൽ ജാതി-സമുദായ സമവാക്യങ്ങൾക്കും പ്രാദേശിക പ്രാതിനിധ്യത്തിനും ബിജെപി നൽകുന്ന വലിയ പ്രാധാന്യമാണ് പുതിയ മന്ത്രിസഭയുടെ ഘടന വ്യക്തമാക്കുന്നത്.
മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ക്ഷുദിരാം തുഡു, നിസിത് പ്രമാണിക് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഒബിസി, കായസ്ത, മതുവ, ഗോത്രവർഗ, രാജ്‌ബൻഷി സമുദായങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ബംഗാളിന്റെ സാമൂഹിക പശ്ചാത്തലത്തെ കൃത്യമായി പ്രതിഫലിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. ഖരഗ്‌പൂർ സീറ്റിൽ നിന്ന് നിയമസഭയിലെത്തിയ ഒബിസി വിഭാഗത്തിന്റെ കരുത്തുറ്റ നേതാവായ ദിലീപ് ഘോഷ് മന്ത്രിസഭയിലെ പ്രമുഖനാണ്. ഫാഷൻ ഡിസൈനർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയത്തിലെത്തുകയും അസൻസോൾ സൗത്തിൽ നിന്ന് രണ്ടാം തവണയും ജയിക്കുകയും ചെയ്ത അഗ്നിമിത്ര പോൾ കായസ്ത വിഭാഗത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലെത്തി. മതുവ വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബോംഗാവോൺ ഉത്തർ എംഎൽഎ അശോക് കിർത്താനിയയും സത്യപ്രതിജ്ഞ ചെയ്തു.
ഉത്തര ബംഗാളിലെയും ഗോത്രവർഗ മേഖലകളിലെയും വോട്ടർമാരെ ചേർത്തുപിടിക്കുന്ന നീക്കമാണ് നിസിത് പ്രമാണിക്കിനെയും ക്ഷുദിരാം തുഡുവിനെയും ഉൾപ്പെടുത്തിയതിലൂടെ ബിജെപി നടത്തിയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ നിസിത് പ്രമാണിക് രാജ്‌ബൻഷി വിഭാഗത്തിന്റെ പ്രധാന നേതാവാണ്. റാണിബന്ദിൽ നിന്നുള്ള സ്കൂൾ അധ്യാപകനായ ക്ഷുദിരാം തുഡു ഗോത്രവർഗ വിഭാഗത്തിന്റെ ശബ്ദമായി മന്ത്രിസഭയിൽ പ്രവർത്തിക്കും. കൊൽക്കത്തയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രമന്ത്രിമാരും എൻഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ബംഗാളിന്റെ വികസനത്തിനൊപ്പം തന്നെ എല്ലാ സമുദായങ്ങളെയും ഒരേപോലെ ചേർത്തുപിടിക്കുമെന്ന സന്ദേശമാണ് ഈ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ മോഡൽ മന്ത്രിസഭയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.








