കവടിയാർ – കുറവൻകോണം റോഡിലുണ്ടായ ഭീകരമായ വാഹനാപകടം കേരളത്തിന്റെ മനസാക്ഷിയെ വീണ്ടും ചോദ്യം ചെയ്യുന്നു. നിയന്ത്രണം വിട്ട കാർ എട്ടോളം പേരെയും രണ്ട് ബൈക്കുകളെയും ഇടിച്ച് തെറിപ്പിച്ച നടുക്കുന്ന കാഴ്ചയ്ക്ക് സാക്ഷികളായവർ പുലർത്തിയ നിസ്സംഗതയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. അപകടം നടന്ന് 15 മിനിറ്റിലധികം കഴിഞ്ഞിട്ടും ചോരയിൽ കുളിച്ച് കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല എന്ന ഖേദകരമായ അവസ്ഥയാണ് ഇവിടെ കണ്ടത്. ഈ നിർണ്ണായക ഘട്ടത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രക്ഷകനായി എത്തിയത്.
അനുജന്റെ വീട്ടിലേക്ക് പോകുകയായിരുന്ന സന്ദീപ് വാചസ്പതി ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപകട വിവരം അറിയുന്നത്. കാറിൽ നിന്നിറങ്ങി അപകടസ്ഥലത്തേക്ക് ഓടിയെത്തിയ അദ്ദേഹം കണ്ടത് നടുക്കുന്ന കാഴ്ചകളാണ്. മൂന്ന് കാറുകളും സ്കൂട്ടറും തകർന്നു കിടക്കുന്നു. മരിച്ച നൗഷിജയടക്കം ചോരയിൽ കുളിച്ച് റോഡിൽ കിടന്നിട്ടും സഹായത്തിനായി സമീപിച്ച പലരും മുഖം തിരിക്കുകയായിരുന്നുവെന്ന് സന്ദീപ് വേദനയോടെ ഓർക്കുന്നു. പരിക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സന്ദീപ് ശ്രമിച്ചെങ്കിലും റോഡരികിൽ കാറുകൾ നിർത്തിയിട്ട് “കാഴ്ച” കാണാൻ പോയവരുടെ നിരുത്തരവാദിത്തം വലിയ തടസ്സമായി. ഈ കാറുകൾ മാറ്റിക്കാനായി മാത്രം വിലപ്പെട്ട 5 മിനിറ്റോളം നഷ്ടപ്പെട്ടു.
ഒടുവിൽ ഏറെ പണിപ്പെട്ട് ട്രാഫിക് ബ്ലോക്ക് മറികടന്ന് നൗഷിജയെയും അലി അക്ബറെയും എസ് യു ടി ആശുപത്രിയിലേക്ക് എത്തിച്ചു. വൺവേ ട്രാഫിക് പോലും ലംഘിച്ച് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു കാറെന്ന് അദ്ദേഹം പറയുന്നു. ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയപ്പോൾ മറ്റ് വാഹനങ്ങൾ ഒഴിഞ്ഞു തന്നത് മാത്രമാണ് ആശ്വാസമായത്. ആശുപത്രിയിൽ മുൻകൂട്ടി വിവരം അറിയിച്ചിരുന്നെങ്കിലും നൗഷിജയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ അലി അക്ബർക്ക് ഈ വേഗത്തിലുള്ള ഇടപെടൽ സഹായകമായി. അല്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന വേദന സന്ദീപ് വാചസ്പതി പങ്കുവെച്ചു.
അപകട സ്ഥലങ്ങളിൽ നാം പുലർത്തേണ്ട സാമൂഹിക മര്യാദകളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും ഈ സംഭവം വിരൽ ചൂണ്ടുന്നു. അപകടം നടന്നയുടൻ ഫോട്ടോ എടുക്കാനും കാഴ്ച കാണാനും നിൽക്കാതെ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷയും ആശുപത്രി സൗകര്യവും ഉറപ്പാക്കുകയാണ് ഓരോ പൗരന്റെയും ധർമ്മമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇന്ന് രാവിലെ കിംസ് ആശുപത്രിയിലെത്തി നൗഷിജയുടെ ഭർത്താവ് ആഷിക്ക് സാനിനെ സന്ദർശിച്ച അദ്ദേഹം, മെഡിക്കൽ കോളേജ് മസ്ജിദിലെത്തി പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
കുറിപ്പിൻ്റെ പൂർണരൂപം
അപകട സ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല എന്ന് എന്നാണ് നാം തിരിച്ചറിയുക? ഇന്നലെ കവടിയാർ കുറവൻകോണം റോഡിൽ ഉണ്ടായ ഭീകരമായ വാഹനാപകട സ്ഥലത്തും ഓടിക്കൂടിയ പലരും ഏതോ കൗതുക കാഴ്ച കാണുന്ന തരത്തിലാണ് പ്രതികരിച്ചത് എന്ന് ഖേദത്തോടെ പറയട്ടെ. നിയന്ത്രണം വിട്ട കാർ എട്ടോളം ആൾക്കാരെയും രണ്ട് ബൈക്കുകളും ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചു നിന്ന സ്ഥലത്ത് പുലർത്തേണ്ട ജാഗ്രതയോ ധീരതയോ ഒന്നും പലർക്കും ഉണ്ടായില്ല. ഒരു പക്ഷെ അത് എല്ലാവർക്കും ഉണ്ടാവണമെന്നും നിർബന്ധമില്ല. എങ്കിലും നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാളുടെ ജീവൻ അപകടത്തിൽ ആകരുത് എന്നെങ്കിലും ചിന്തിക്കണം.
സഹായത്തിനായി സമീപിച്ച പലരും മുഖം തിരിച്ച ശേഷമാണ് ആ ചെറുപ്പക്കാരൻ എൻ്റെ കാറിൻ്റെ മുന്നിലെത്തിയത്. അപ്പോഴേക്കും അപകടം നടന്ന 15 മിനിറ്റ് കഴിഞ്ഞിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന നൗഷിജയെയും അലി അക്ബറെയും കാറിൽ കയറ്റാൻ ഞാൻ തയ്യാറായെങ്കിലും വീണ് കിടക്കുന്ന അവരുടെ അടുത്തേക്ക് എനിക്ക് കാർ എത്തിക്കാൻ ആയില്ല. കാരണം എൻ്റെ മുന്നിൽ ഉള്ള കാറുകൾ ഓഫാക്കി ഉടമസ്ഥർ “കാഴ്ച” കാണാൻ പോയിരുന്നു. അവരെ കണ്ടെത്തി കാറുകൾ മാറ്റിക്കാൻ വീണ്ടുമൊരു 5 മിനിറ്റ് വേണ്ടി വന്നു. ഒടുവിൽ ട്രാഫിക് ബ്ലോക്കിൽ കൂടി കാർ തിരിക്കാനും സമയം കുറെയെടുത്തു.
എസ് യു ടി ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. നിർത്താതെയുള്ള ഹോൺ കേട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കി തരാൻ എല്ലാവരും തയ്യാറായി എന്നതാണ് ആകെയുള്ള ആശ്വാസം. വൺവേ ട്രാഫിക് ഒക്കെ തെറ്റിച്ചാണ് ആശുപത്രിയിൽ എത്തിയത്. കൂടെയുണ്ടായിരുന്ന അനുജൻ പ്രതീഷിനെക്കൊണ്ട് അപ്പോഴേക്കും ആശുപത്രിയിൽ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകാനും കഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും നൗഷിജയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ അലി അക്ബർക്ക് അത് സഹായകമായി. എങ്കിലും അല്പം നേരത്തെ എത്തിച്ചിരുന്നെങ്കിൽ എന്ന വിഷമം ബാക്കി
……….
(ഈ സംഭവം എല്ലാം നടക്കുമ്പോൾ അഞ്ച് വയസുകാരി സാവിത്രി മുൻ സീറ്റിൽ നിശബ്ദമായി ചിറ്റപ്പൻ്റെ മടിയിൽ ഇരുന്നിരുന്നു.)
……
ഇന്ന് രാവിലെ കിംസ് ആശുപത്രിയിൽ എത്തി നൗഷിജയുടെ ഭർത്താവ് ആഷിക്ക് സാനിനെ സന്ദർശിക്കുകയും മെഡിക്കൽ കോളേജ് മസ്ജിദിൽ എത്തി നൗഷിജയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
……….
ഞാൻ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന ധാരണയിൽ എഴുതിയതല്ല ഇത്. മറിച്ച് അപകട സ്ഥലങ്ങളിൽ നാം ഓരോരുത്തരും പുലർത്തേണ്ട മര്യാദയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.











