കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെ കുറിച്ച് അദ്ദേഹത്തിന് അമ്മ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോൾ ഇന്ത്യയാകെ ശ്രദ്ധ നേടുന്നത്. മകൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ, അധികാരത്തേക്കാൾ ഉപരിയായി ആർ.ജി കർ മെഡിക്കൽ കോളേജ് ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സുവേന്ദു അധികാരിയുടെ അമ്മ ഗായത്രി അധികാരി വ്യക്തമാക്കി. കൂടാതെ തൃണമൂലിന്റെ ഗുണ്ടായിസത്തിന് ഇരയായ മറ്റെല്ലാവർക്കും നീതി ലഭിക്കുന്നുണ്ടെന്നും ആളുകൾക്ക് ജോലി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ സുവേന്ദു പ്രവർത്തിക്കണം എന്നും അദ്ദേഹത്തിന്റെ അമ്മ അറിയിച്ചു.
“എന്റെ മകനോട് മുഖ്യമന്ത്രിയാകുന്നതിനു മുൻപേ തന്നെ ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. ആർ.ജി കർ മെഡിക്കൽ കോളേജിൽ നടന്ന ദാരുണമായ സംഭവത്തിലെ ഇരയ്ക്ക് നീതി ലഭിക്കണം. അത് ബംഗാളിലെ ഓരോ അമ്മമാരുടെയും ആവശ്യമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നും രാഷ്ട്രീയ പകപോക്കലുകൾ അവസാനിപ്പിക്കണം. ചന്ദ്രനാഥ് രഥിന്റെ കൊലയാളികൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കണം.നീതി നടപ്പിലാകാത്ത ഒരു നാട്ടിൽ അധികാരത്തിന് പ്രസക്തിയില്ല. എന്റെ മകൻ ഒരു പദവിയിൽ എത്തുന്നതിനേക്കാൾ എനിക്ക് സന്തോഷം ബംഗാളിലെ പെൺമക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നതാണ്,” എന്ന് സുവേന്ദു അധികാരിയുടെ അമ്മ വ്യക്തമാക്കി.








