യുദ്ധം അവസാനത്തിലേക്ക്? അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്കോയിൽ നടന്ന വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, “കാര്യങ്ങൾ ഒരു അവസാനത്തിലേക്ക് വരികയാണെന്ന് ഞാൻ കരുതുന്നു” എന്ന് പുടിൻ വ്യക്തമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന വിക്ടറി ഡേ പരേഡിന് പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്റെ ഈ പ്രതികരണം വന്നത്. യുക്രെയ്നിൽ അന്തിമ വിജയം ഉറപ്പാണെന്ന് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സമാധാനത്തിന്റെ സൂചനകൾ നൽകുന്ന ഈ പരാമർശം.
യൂറോപ്പിനായി പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ചർച്ചകളിൽ മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറെ മധ്യസ്ഥനായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ വെടിനിർത്തലിന് റഷ്യയും യുക്രെയ്നും സമ്മതിച്ചിട്ടുണ്ട്. 1,000 തടവുകാരെ പരസ്പരം കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി
യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സീലിൻസ്‌കിയുമായി ഒരു കൂടിക്കാഴ്ച സാധ്യമാണെന്നും എന്നാൽ അത് ശാശ്വതമായ ഒരു സമാധാന കരാറിൽ എത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നും പുടിൻ വ്യക്തമാക്കി. പതിവ് വിക്ടറി ഡേ പരേഡുകളിൽ കാണാറുള്ള ടാങ്കുകളും മിസൈലുകളും ഇത്തവണ റെഡ് സ്ക്വയറിൽ ഉണ്ടായിരുന്നില്ല. യുദ്ധമുഖത്ത് ആയുധങ്ങൾ ആവശ്യമായതിനാലാണ് പരേഡിൽ അവ ഒഴിവാക്കിയതെന്നാണ് പുടിന്റെ വിശദീകരണം. പകരം വലിയ സ്ക്രീനുകളിൽ റഷ്യൻ സൈനിക ശക്തിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.








