ബൂസ്റ്റ് ബോട്ടിലിലെ സ്റ്റിക്കറിൽ നിന്ന് തുടങ്ങിയ ആരാധന; ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സഞ്ജുഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ, തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. തന്റെ കുട്ടിക്കാലത്തെ ഹീറോയായ എം.എസ്. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നത് ഒരു സ്വപ്നസാഫല്യമാണെന്ന് സഞ്ജു പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഔദ്യോഗിക പോഡ്‌കാസ്റ്റിലാണ് സഞ്ജു തന്റെ ആരാധനാപാത്രമായ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. കേവലം ഒരു ടീം അംഗം എന്നതിലുപരി, കുട്ടിക്കാലം മുതൽ താൻ നെഞ്ചിലേറ്റിയ ഇതിഹാസത്തിനൊപ്പമുള്ള നിമിഷങ്ങൾ വിവരിക്കുമ്പോൾ സഞ്ജു ഏറെ വികാരാധീനനായി.
സഞ്ജു നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്താണ് നീളൻ മുടിയുള്ള ധോണി ഇന്ത്യൻ ടീമിലെത്തുന്നത്. 2005-ൽ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് നേടിയ 148 റൺസും ജയ്പൂരിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 183 റൺസും സഞ്ജുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
“അന്ന് ധോണി ഭായ് പരസ്യങ്ങളിലും പോസ്റ്ററുകളിലും നിറഞ്ഞുനിൽക്കുകയായിരുന്നു. വീട്ടിൽ ഉപയോഗിച്ചിരുന്ന ബൂസ്റ്റ് ബോട്ടിലിൽ അദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഞാൻ ആ ബോട്ടിലിലെ സ്റ്റിക്കറിൽ നിന്ന് മഹി ഭായുടെ മുഖം മാത്രം മുറിച്ചെടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചുവെക്കുമായിരുന്നു. സഞ്ജു സാംസൺ പറഞ്ഞു.
വർഷങ്ങൾക്കിപ്പുറം രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയപ്പോൾ സഞ്ജുവിന് ലഭിച്ചത് തന്റെ റോൾ മോഡലിനൊപ്പം സമയം ചെലവഴിക്കാനുള്ള സുവർണ്ണാവസരമാണ്.












