പത്തനാപുരം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപിയുടെ വോട്ടുകൾ വൻതോതിൽ യുഡിഎഫിലേക്ക് മറിഞ്ഞെന്നും ഇതിനായി കൃത്യമായ ‘ഡീൽ’ നടന്നെന്നുമാണ് കണക്കുകൾ നിരത്തി ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പത്തനാപുരത്തെ ബിജെപി വോട്ടുകളിലെ കുറവ് ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ രംഗത്തെത്തിയത്. മണ്ഡലത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒത്തുചേർന്ന് പ്രവർത്തിച്ചെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
2016-ൽ 11,700 വോട്ടുകളും 2021-ൽ 12,398 വോട്ടുകളും ബിജെപിക്ക് ലഭിച്ചിരുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 23,000 ആയി ഉയർന്നു. എന്നാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് വെറും 7,031 ആയി കുറഞ്ഞു. പത്തനാപുരത്ത് ബിജെപി നേരിട്ട് മത്സരിക്കാതെ ട്വന്റി ട്വന്റിക്ക് സീറ്റ് നൽകിയത് തന്നെ ഈ ഡീലിന്റെ ഭാഗമായാണ്. ബിജെപി ജയിച്ച വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടന്നില്ലെന്നത് ഒത്തുകളിക്ക് തെളിവാണെന്ന് അദ്ദേഹം പറയുന്നു. ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി. പ്രചാരണ രംഗത്ത് എൻഡിഎ മുന്നണി സജീവമല്ലാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നു.
സംസ്ഥാനത്ത് ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയത് ഗണേഷ് കുമാർ എടുത്തുപറഞ്ഞു. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയത് വളരെ കുറഞ്ഞ വോട്ടുകൾക്കാണ്. കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട് പോലും കോൺഗ്രസിന് ഈ മൂന്ന് സ്ഥലങ്ങളിലും ലഭിച്ചില്ലെന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.








