ഹൈദരാബാദ് : തെലങ്കാനയുടെ വ്യാവസായിക-അടിസ്ഥാന സൗകര്യ മേഖലകളിൽ പുതുയുഗം കുറിക്കുന്ന വിവിധ പദ്ധതികളുമായി കേന്ദ്രസർക്കാർ. 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഞായറാഴ്ച ഹൈദരാബാദിലെത്തിയ അദ്ദേഹം ഹൈടെക് സിറ്റിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.
തെലങ്കാനയെ രാജ്യത്തെ പ്രധാന മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ വലിയൊരു കാൽവെപ്പായി, സൈബരാബാദിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്ധു ഹോസ്പിറ്റൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ക്യാൻസർ ചികിത്സയ്ക്ക് മുൻഗണന നൽകുന്ന ഈ മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഹൈദരാബാദിലെ മെഡിക്കൽ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകും. കൂടാതെ വ്യാവസായിക വികസനം ലക്ഷ്യമിട്ട് വാറങ്കലിൽ പി.എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്ക് അദ്ദേഹം നാടിന് സമർപ്പിച്ചു.കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ കേന്ദ്രം രാജ്യത്തെ ആദ്യത്തെ പൂർണ്ണ സജ്ജമായ പി.എം മിത്ര പാർക്കാണ്. ഏകദേശം 1,700 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇതോടൊപ്പം, ഹൈദരാബാദ്-നാഗ്പൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി സംഗറെഡ്ഡി ജില്ലയിൽ 3,245 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സാഹീറാബാദ് ഇൻഡസ്ട്രിയൽ ഏരിയക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലുള്ള എൻ.എച്ച്-167 (ഗൂഡെബെല്ലൂർ – മഹ്ബൂബ് നഗർ) നാലുവരിപ്പാതയാക്കുന്ന പദ്ധതിയുടെ തറക്കല്ലിടൽ, ഹൈദരാബാദിലെ മൽക്കാപൂരിൽ 600 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിലിന്റെ ഗ്രീൻഫീൽഡ് പെട്രോളിയം ടെർമിനൽ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദിൽ വച്ച് നിർവഹിച്ചു.










