ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഹതാരം നമൻ ധീറിനോട് മൈതാനത്ത് വെച്ച് തർക്കിച്ചതിനാണ് ശ്രീകാന്ത് തിലകിനെ കടന്നാക്രമിച്ചത്.
ബൗണ്ടറി ലൈനിൽ നമൻ ധീർ നൽകിയ പന്ത് പിടിക്കുന്നതിൽ പരാജയപ്പെട്ട തിലക് വർമ്മ, സഹതാരത്തെ പരസ്യമായി ശകാരിച്ചത് തെറ്റായ നടപടിയാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ആർസിബിക്ക് ജയിക്കാൻ 17 പന്തിൽ 30 റൺസ് വേണമെന്നിരിക്കെയാണ് സംഭവം. ക്രുനാൽ പാണ്ഡ്യയുടെ ഷോട്ട് ബൗണ്ടറിയിൽ വെച്ച് നമൻ ധീർ മനോഹരമായി പിടിച്ചു. എന്നാൽ ബാലൻസ് നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിൽ തട്ടുമെന്ന് ഉറപ്പായപ്പോൾ നമൻ പന്ത് തിലകിന് നേരെ എറിഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി വന്ന പന്ത് പിടിക്കാൻ തിലകിനായില്ല. തുടർന്ന് തിലക് നമൻ ധീറിന് നേരെ തട്ടിക്കയറുകയായിരുന്നു.
“നമൻ ധീർ തന്റെ ജോലി കൃത്യമായാണ് ചെയ്തത്. ഇടത്തോട്ട് ഒന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ തിലകിന് ആ ക്യാച്ച് എടുക്കാമായിരുന്നു. അതിന് പകരം അവൻ നമനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് ഒരു മികച്ച ക്യാച്ച് തിലക് എടുത്തു, പക്ഷേ അതുകൊണ്ട് എന്ത് ഗുണം? ദൈവം അവനെ ശിക്ഷിച്ചു, അവന്റെ ആ ക്യാച്ച് വെറുതെയായി.” മൈതാനത്ത് വെച്ച് സഹതാരത്തെ ശകാരിക്കുന്നത് ഒട്ടും ശരിയല്ലെന്ന് ശ്രീകാന്ത് ഓർമ്മിപ്പിച്ചു. “നിങ്ങൾ സഹപ്രവർത്തകരോട് അലറരുത്. തിലക് നമനെ പരസ്യമായി നാണം കെടുത്തി. ഇത്തരം ചെറിയ നിമിഷങ്ങളാണ് വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നത്. അനാവശ്യമായി ദേഷ്യപ്പെടുന്നതിന് പകരം ആ ക്യാച്ച് എടുക്കാനാണ് തിലക് ശ്രമിക്കേണ്ടിയിരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംപാക്ട് സബ്ബായി വന്ന ലെഗ് സ്പിന്നർ രഘു ശർമ്മയെ ഒരു ഓവർ പോലും ബോളിംഗിനായി ഉപയോഗിക്കാത്ത മുംബൈ നായകന്റെ തീരുമാനത്തെയും ശ്രീകാന്ത് വിമർശിച്ചു.ഇടങ്കയ്യൻ ബാറ്റർമാർ ക്രീസിലുള്ളപ്പോൾ ലെഗ് സ്പിന്നർ ബോൾ ചെയ്യാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പരിചയസമ്പന്നനായ രഘുവിനെ മാറ്റിനിർത്തി രാജ് ബാവയെ അവസാന ഓവർ ഏല്പിച്ചത് വലിയ മണ്ടത്തരമായെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.
11 മത്സരങ്ങളിൽ എട്ടാമത്തെ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം.










