പശ്ചിമ ബംഗാളിൽ നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഓരോന്നായി നടപ്പിലാക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുന്നോട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് മുൻപ് നടപ്പിലാക്കിയിരുന്ന അനധികൃത രീതികൾക്ക് അന്ത്യം കുറിച്ചുകൊണ്ട്, പൊതുറോഡുകളിലെ നിസ്കാരം നിരോധിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. തെരുവുകളിൽ പ്രാർത്ഥനയ്ക്കോ നിസ്കാരത്തിനോ ഇനി അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിംഗ് വ്യക്തമാക്കി. ഭക്തിയും പ്രാർത്ഥനയും പള്ളികൾക്കുള്ളിലാകണമെന്നും പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ റോഡുകൾ കൈയടക്കാൻ ആരെയും അനുവദിക്കില്ലെന്നുമാണ് സർക്കാരിന്റെ പക്ഷം
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ക്രമസമാധാന പാലനത്തിന് കർശന നിർദ്ദേശങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കൊൽക്കത്തയിലെ റെഡ് റോഡ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഇടങ്ങളിൽ വലിയ തോതിലുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കും. നേരത്തെ റെഡ് റോഡിൽ പ്രാർത്ഥനയ്ക്കായി സൈന്യത്തിന്റെ പരിശീലന ഷെഡ്യൂളുകൾ വരെ മാറ്റേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്.
കല്ലേറ് നടത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെയും അനധികൃത കന്നുകാലി കടത്തിന് പിന്നിലുള്ള മാഫിയകൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. അതിർത്തി ജില്ലകളിലെ നിരീക്ഷണത്തിന് ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് തഴച്ചുവളർന്ന കള്ളക്കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ സമാധാനവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സുവേന്ദു സർക്കാരിന്റെ പ്രഖ്യാപനം ബംഗാളിലെ ദേശീയവാദികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.










