കരിയറിൽ പുതിയൊരു ഇന്നിംഗ്‌സിന് തുടക്കമിട്ട് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. യൂറോപ്യൻ ടി20 ലീഗിലെ ഡബ്ലിൻ ഗാർഡിയൻസ് ടീമിൻ്റെ ഉടമയായാണ് താരം ഇനി അറിയപ്പെടുക. താൻ എങ്ങനെയുള്ള ഒരു ഉടമയായിരിക്കും എന്നത് പുതിയ അനുഭവമാകുമെന്നും ടീമിൻ്റെ ദൈനംദിന ക്രിക്കറ്റ് കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നും ദ്രാവിഡ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തൻ്റെ കീഴിലുള്ള ടീമിൻ്റെ നായകനായും മെൻ്ററായും രവിചന്ദ്രൻ അശ്വിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ദ്രാവിഡ് കരുതുന്നു. അശ്വിന് തൻ്റെ ശൈലിയിൽ ടീമിനെ നയിക്കാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കും. മത്സരസമയത്ത് ഡഗ് ഔട്ടിലോ പരിശീലന സെഷനുകളിലോ തന്നെ കാണാനാകില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി.
സാങ്കേതിക കാര്യങ്ങൾ അശ്വിനും വിദഗ്ധരായ പരിശീലകർക്കും വിട്ടുകൊടുത്ത്, ഫ്രാഞ്ചൈസിയുടെ മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൻ്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു. ക്രിക്കറ്റിൽ 30 വർഷത്തെ അനുഭവസമ്പത്തുണ്ടെങ്കിലും ഒരു ടീം ഉടമ എന്നത് തനിക്ക് പുതിയ കാര്യമാണെന്ന് ദ്രാവിഡ് സമ്മതിക്കുന്നു.
ഈ പുതിയ മേഖലയിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും പുതിയ അവസരം ലഭിച്ചതിൽ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡ്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് യൂറോപ്യൻ ടി20 ലീഗ്. ഈ ഭാഗങ്ങളിൽ ക്രിക്കറ്റിന് വലിയ ചരിത്രവും ആരാധകരുമുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.












