രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മെയ് 3-ന് നടന്ന നീറ്റ് യുജി (NEET-UG 2026) പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കി. രാജസ്ഥാനിൽ നിന്നുള്ള ചോദ്യപേപ്പർ ചോർച്ചാ വാർത്തകൾ ശരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) അടിയന്തര നടപടി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
രാജസ്ഥാൻ പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) നടത്തിയ അന്വേഷണത്തിൽ പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യങ്ങൾ പുറത്തായതായി കണ്ടെത്തിയിരുന്നു. ഇതോടെ 22 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. പുതുക്കിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ച് നടന്ന വൻ റാക്കറ്റാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് തന്നെ പ്രചരിച്ച ‘ഗെസ്സ് പേപ്പറിലെ’ 140-ഓളം ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആകെ 720 മാർക്കിൽ 600 മാർക്കിനുള്ള ചോദ്യങ്ങളും ഇത്തരത്തിൽ മുൻകൂട്ടി ലഭ്യമായിരുന്നു. ബയോളജി വിഭാഗത്തിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ മുഴുവൻ ചോദ്യങ്ങളും ചോർന്നതായാണ് റിപ്പോർട്ടുകൾ.
അഴിമതിക്കാരെ വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന ഉറപ്പാക്കുമെന്നും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.









