ടി20 ലോകകപ്പ് 2026-ൽ ഇന്ത്യൻ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തെക്കുറിച്ചും ഇഷാൻ കിഷന്റെ ഗംഭീരമായ തിരിച്ചുവരവിനെക്കുറിച്ചും മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പിന് തൊട്ടുമുമ്പ് ഇഷാൻ കിഷൻ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടാക്കിയതായി സഞ്ജു വെളിപ്പെടുത്തി.
അഭിനവ് മുകുന്ദുമായുള്ള സിഎസ്കെ പോഡ്കാസ്റ്റിലാണ് താരം തന്റെ ഉള്ളിലിരിപ്പുകൾ പങ്കുവെച്ചത്. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിലെടുത്തത് വലിയ വാർത്തയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്ത ഇഷാന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ടീമിന് പുറത്തായിരുന്ന ഇഷാൻ കഠിനാധ്വാനത്തിലൂടെയാണ് തിരിച്ചെത്തിയതെന്നും സഞ്ജു ഓർമ്മിപ്പിച്ചു.
താൻ പരാജയപ്പെട്ടിടത്ത് ഇഷാൻ മികച്ച ഫോമിലായിരുന്നുവെന്ന് സഞ്ജു തുറന്നു സമ്മതിച്ചു. തിരുവനന്തപുരത്ത് വെച്ച് ഇഷാൻ സെഞ്ച്വറി നേടിയപ്പോൾ, ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’ എന്ന് താൻ സ്വയം പറഞ്ഞതായി താരം വെളിപ്പെടുത്തി. അവസരങ്ങൾ ലഭിച്ചപ്പോൾ റൺസ് നേടാൻ തനിക്ക് കഴിഞ്ഞില്ലെന്നും എന്നാൽ ഇഷാൻ എല്ലാം ശരിയായ രീതിയിലാണ് ചെയ്തതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിന്റെ മധ്യഘട്ടത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി ഇഷാനെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ ഫൈനലിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ ഒരുമിച്ച് അണിനിരന്നു. ഫൈനലിൽ മൂവരും അർദ്ധ സെഞ്ച്വറികൾ നേടിയതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തി ചരിത്രം കുറിച്ചു.












