ഒരു കാലത്ത് വിദേശത്തുനിന്ന് വരുന്നവർ കൊണ്ടുവന്നിരുന്ന മിഠായിപ്പൊതികൾക്കും പെർഫ്യൂമുകൾക്കുമായിരുന്നു ഡിമാൻഡ് എങ്കിൽ ഇന്ന് കാലം മാറി. ഇപ്പോൾ മലയാളികളുടെ ഉൾപ്പെടെയുള്ള ഇന്ത്യൻ വീടുകളിലെ ഫ്രിഡ്ജുകൾ വെറുമൊരു അടുക്കള ഉപകരണമല്ല, മറിച്ച് മനോഹരമായ ഒരു യാത്രാ ഡയറിയാണ്. യാത്രകളുടെ ഓർമ്മകൾ ഫ്രിഡ്ജ് മാഗ്നറ്റുകളായി അടുക്കളവാതിലിൽ ഇടംപിടിക്കുന്ന പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാകുകയാണ്. സ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളും കീചെയിനുകളും ശേഖരിച്ചിരുന്ന പഴയ ശീലങ്ങളെ പിന്നിലാക്കിയാണ് ഈ കൊച്ചു മാഗ്നറ്റുകൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സൗഹൃദ സമ്മാനമായും യാത്രാ സ്മരണയായും മാറുന്നത്. വിദേശയാത്രകൾ മുതൽ ഒറ്റയ്ക്കുള്ള യാത്രകളും ഹണിമൂൺ ട്രിപ്പുകളും വരെ ഇന്ന് ഓരോ ഫ്രിഡ്ജിന് മുകളിലും വർണ്ണാഭമായ കഥകൾ പറയുന്നു.
ഡൽഹിയിലെ ഓട്ടോറിക്ഷകൾ, സ്വിറ്റ്‌സർലൻഡിലെ സെറാമിക് പശുക്കൾ, കാനഡയിലെ മേപ്പിൾ ഇലകൾ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കഥകളി രൂപങ്ങൾ—ഇങ്ങനെ വൈവിധ്യമാർന്ന ശേഖരങ്ങളാണ് ഓരോ വീട്ടിലും കാണാനാവുക. കുറഞ്ഞ വിലയിൽ വാങ്ങാമെന്നതും കൊണ്ടുനടക്കാനുള്ള എളുപ്പവുമാണ് മാഗ്നറ്റുകളെ ജനപ്രിയമാക്കുന്നത്. ഓരോ മാഗ്നറ്റിന് പിന്നിലും വൈകാരികമായ ഓരോ കഥകളുണ്ടെന്ന് യാത്രക്കാർ പറയുന്നു. തന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ ഓർമ്മയ്ക്കായി ഋഷികേശിൽ നിന്ന് വാങ്ങിയ മാഗ്നറ്റും, വിവാഹശേഷം പങ്കാളിക്കൊപ്പം കേരളത്തിൽ നിന്ന് വാങ്ങിയ ചിപ്പുകൾ പതിപ്പിച്ച മാഗ്നറ്റും ഇന്നും നിധി പോലെ കാത്തുസൂക്ഷിക്കുന്നവരുണ്ട്.
നാലുമാസം മാത്രം പ്രായമുള്ള മകൾക്കൊപ്പം നടത്തിയ ഗോവ യാത്രയുടെ ഓർമ്മയ്ക്കായി വാങ്ങിയ മാഗ്നറ്റ് കാണുമ്പോൾ ആ നിമിഷങ്ങളിലേക്ക് തിരികെ പോകാൻ കഴിയുന്നുവെന്ന് വീട്ടമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിലെത്തുന്ന അതിഥികൾക്ക് മുന്നിൽ സ്വന്തം യാത്രാ ചരിത്രം വിവരിക്കാനുള്ള ഒരു ഗാലറിയായി ഇന്ന് അടുക്കള മാറിക്കഴിഞ്ഞു. വിദേശത്തുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റ് വിലകൂടിയ സമ്മാനങ്ങൾക്ക് പകരം ഒരു മാഗ്നറ്റ് ചോദിച്ചു വാങ്ങുന്നതിലേക്ക് ഈ ക്രെയ്സ് വളർന്നിരിക്കുകയാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും വലിയ വികാരങ്ങളും ഓർമ്മകളും പേറുന്ന ഈ കൊച്ചു മാഗ്നറ്റുകൾ ഇന്ത്യൻ വീടുകളിലെ പുതിയ വികാരമായി മാറിക്കഴിഞ്ഞു.











