കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച്. എഐസിസി പ്രതിനിധികൾ രഹസ്യമായി എംഎൽഎമാരെ കാണുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ പരസ്യമായി യോഗം ചേർന്നാണ് നേതാവിനെ തീരുമാനിക്കേണ്ടതെന്നും സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ജനറൽ സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് സവിശേഷമായ രാഷ്ട്രീയ സാഹചര്യമുണ്ടാകണം. ഇവിടെ അത്തരമൊരു സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയാകാൻ വേണ്ടി കെ.സി വേണുഗോപാൽ തന്റെ ആലപ്പുഴ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. നേരത്തെ ആലപ്പുഴയിൽ മത്സരിക്കാനായി അദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപി സ്ഥാനം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രാജിവെച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പദത്തിനായി ആലപ്പുഴ ലോക്സഭാ സീറ്റും രാജിവെക്കുന്നതോടെ രാജ്യത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ കൂടി നടത്തേണ്ടി വരും.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 75 കോടി രൂപയുടെ പാഴ്ച്ചെലവാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്. അധികാരത്തിന് വേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച് വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പ്രക്രിയ സുതാര്യമാകണമെന്നും അത് ജനങ്ങളെ അറിയിക്കണമെന്നും ഭരണഘടനാ തത്വങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഹൈക്കമാൻഡ് ഇടപെടലുകൾ നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നുറപ്പാണ്.












