ഇന്ത്യൻ ക്രിക്കറ്റിലെ ടി20 നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ലോകകപ്പ് വിജയിച്ചിട്ടും സൂര്യകുമാർ യാദവിന്റെ മോശം ഫോമും പ്രായവും പുതിയൊരു നായകനെ കണ്ടെത്താൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്നോടിയായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കാം.
ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സൂര്യകുമാർ യാദവ് പ്രയാസപ്പെടുകയാണ്. 35 വയസ്സായ സൂര്യകുമാറിന് പകരം 2028-ലെ ലോകകപ്പും ഒളിമ്പിക്സും ലക്ഷ്യമിട്ട് ഒരു യുവ നായകനെ കണ്ടെത്താനാണ് ഇന്ത്യയുടെ നീക്കം.
1. സഞ്ജു സാംസൺ : ഇന്ത്യൻ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രമുഖമായ പേര് സഞ്ജുവിൻ്റേതാണ്. അടുത്തിടെ നടന്ന ടി20 ലോകകപ്പ് ഫൈനലിലടക്കം തുടർച്ചയായി അർദ്ധ സെഞ്ച്വറികൾ നേടി സഞ്ജു ഇന്ത്യയെ കിരീടം നിലനിർത്താൻ സഹായിച്ചു. 31 വയസ്സുള്ള സഞ്ജുവിന് 2028-ലെ ലോകകപ്പിലും ഒളിമ്പിക്സിലും ടീമിനെ നയിക്കാൻ ആവശ്യമായ പ്രായവും പരിചയസമ്പത്തുമുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായകസ്ഥാനത്തേക്കും സഞ്ജു പരിഗണിക്കപ്പെടുന്നുണ്ട്.
2 . ശുഭ്മാൻ ഗിൽ (26 വയസ്സ്): ഭാവി നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽ, ടെസ്റ്റ്-ഏകദിന നായകസ്ഥാനത്തിന് പിന്നാലെ ടി20 ക്യാപ്റ്റൻസിയിലേക്കും എത്തിയേക്കാം. ഗുജറാത്ത് ടീമിനെ നയിക്കുന്നതിലുള്ള പരിചയസമ്പത്തും ഗില്ലിന് തുണയാകും.
3 . ശ്രേയസ് അയ്യർ (31 വയസ്സ്): കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്തുള്ള അയ്യർ ഇപ്പോൾ പഞ്ചാബ് കിങ്‌സിനെയും മികച്ച രീതിയിൽ നയിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ടി20 ടീമിന് പുറത്താണെന്നത് അയ്യർക്ക് തിരിച്ചടിയാണ്.
4 . ഹാർദിക് പാണ്ഡ്യ (32 വയസ്സ്): മികച്ച ഓൾറൗണ്ടറാണെങ്കിലും മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി വിവാദങ്ങളും താരങ്ങൾക്കിടയിലെ സ്വീകാര്യത കുറഞ്ഞതും ഹാർദിക്കിന് വിനയായേക്കാം. ബാറ്റിംഗിലെ ഫോമില്ലായ്മയും പരിക്കുകളും വെല്ലുവിളിയാണ്.
മറ്റ് സാധ്യതകളായി ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും പരിക്കും ടീമിലെ സ്ഥാനവും അവർക്ക് തടസ്സമായേക്കാം.












