സംസ്ഥാന വനം വകുപ്പിൽ ഞെട്ടിക്കുന്ന അഴിമതി കഥകൾ പുറത്തുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വനം വകുപ്പിലെ ഗുരുതരമായ അഴിമതി കേസുകളും വിജിലൻസ് അന്വേഷണങ്ങളും തിരക്കിട്ട് ഒത്തുതീർപ്പാക്കിയതായാണ് വിവരം. ഇല്ലാത്ത വാച്ചർമാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തും, വ്യാജ ബില്ലുകൾ ചമച്ചും, തേക്കുകൾ വെട്ടിക്കടത്തിയും കോടികൾ തട്ടിച്ച കേസുകളാണ് ഉന്നത ഉദ്യോഗസ്ഥരുടെയും സർവീസ് സംഘടനകളുടെയും സമ്മർദ്ദത്തിന് വഴങ്ങി വെള്ളപൂശുന്നത്. സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിട്ട അൻപതോളം കേസുകളാണ് ദിവസങ്ങൾക്കുള്ളിൽ ഒത്തുതീർപ്പാക്കി ഉത്തരവിറക്കിയത്. ഇത് വകുപ്പിനുള്ളിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും വലിയ തട്ടിപ്പ് നടന്നത് ആര്യങ്കാവ് റേഞ്ചിലാണ്. വനസംരക്ഷണത്തിനായി നിയമിക്കാത്ത വാച്ചർമാരുടെ പേരിൽ ശമ്പളം നൽകിയെന്നും, വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച് വൻതുക തട്ടിച്ചെന്നും വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ 20 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വിജിലൻസ് റിപ്പോർട്ട് നൽകുകയും അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഈ കേസിൽ വകുപ്പുതലത്തിൽ തുടരന്വേഷണം നടത്തി ‘ഉചിതമായ മാർഗ്ഗത്തിൽ’ തീർപ്പാക്കാൻ പുതിയ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെ, കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയെല്ലാം കുറ്റവിമുക്തരാക്കി തിരിച്ചെടുക്കാനാണ് വഴിമരുന്നിട്ടിരിക്കുന്നത്. പോലീസിന് കൈമാറി ക്രിമിനൽ നടപടി സ്വീകരിക്കേണ്ട കേസുകൾ പോലും ചുവപ്പുനാടയിൽ കെട്ടി ഒളിപ്പിക്കുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഫലപ്രഖ്യാപനത്തിന് മുൻപുള്ള ഈ തിരക്കിട്ട നീക്കം ദുരൂഹത വർദ്ധിപ്പിക്കുന്നു. സങ്കീർണ്ണമായ സാമ്പത്തിക ക്രമക്കേടുകൾ പോലും ലഘൂകരിച്ചും അച്ചടക്ക നടപടികൾ റദ്ദാക്കിയും നടത്തുന്ന ഈ ‘ഒത്തുതീർപ്പ് മേള’യ്ക്ക് പിന്നിൽ വനം വകുപ്പിലെ ഉന്നതരും ഭരണാനുകൂല സംഘടനകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് ആക്ഷേപം. വനസമ്പത്ത് കൊള്ളയടിക്കാനും ഖജനാവ് ചോർത്താനും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തും. ജനവിധി വരുന്നതിന് മുൻപ് അഴിമതി കേസുകൾ മരവിപ്പിച്ചു അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ നീക്കം വനം വകുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വരും ദിവസങ്ങളിൽ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കുമെന്നാണ് സൂചന.












