ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. തടവിലാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങളാണ് ഹമാസ് ഭീകരർ അഴിച്ചുവിട്ടതെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേവലം ശാരീരിക പീഡനം എന്നതിലുപരി, കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഭീകരർ നിർബന്ധിച്ചുവെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് 300 പേജുള്ള ഈ റിപ്പോർട്ടിലുള്ളത്.
മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് ഇസ്രായേൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബബന്ധങ്ങളെ തന്നെ ആയുധമാക്കി മാറ്റിക്കൊണ്ട് ഇരകളെ മാനസികമായും ശാരീരികമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹമാസ് ഈ അതിക്രമങ്ങൾ ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രൂരതകളെ ‘കൈനോസിഡൽ സെക്ഷ്വൽ വയലൻസ്’ (kinocidal sexual violence) എന്നാണ് അന്വേഷകർ വിശേഷിപ്പിച്ചത്. ഒരു വംശത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ അവരുടെ കുടുംബ ബന്ധങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്ന ലൈംഗിക അതിക്രമം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഏകദേശം 430 ഓളം പേരുമായി നടത്തിയ നേരിട്ടുള്ള അഭിമുഖങ്ങൾ, പത്തായിരത്തിലധികം ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിൽ എത്തിയത്. ഇരകളുടെ മൊഴികൾ പ്രകാരം, ഉറ്റവർ നോക്കിനിൽക്കെ സ്ത്രീകളെയും പുരുഷന്മാരെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും, അതിനുശേഷം കുടുംബാംഗങ്ങളെ തമ്മിൽ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്ന പൈശാചികമായ രീതിയാണ് ഹമാസ് പിന്തുടർന്നത്.
അതിർത്തി കടന്നെത്തിയ ഭീകരർ ജനവാസ മേഖലകളിൽ നടത്തിയ തേർവാഴ്ചയുടെ ഭീകരത വിളിച്ചോതുന്നതാണ് പുതിയ തെളിവുകൾ. യുദ്ധക്കുറ്റങ്ങൾക്കും മാനവികതയ്‌ക്കെതിരായ ലംഘനങ്ങൾക്കും ഹമാസ് മറുപടി പറയേണ്ടി വരുമെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഹമാസിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടാനാണ് ഈ റിപ്പോർട്ടിലൂടെ ഇസ്രായേൽ ശ്രമിക്കുന്നത്. നിലവിൽ ഗാസയിൽ ഇസ്രായേൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ പുറത്തുവന്ന ഈ റിപ്പോർട്ട് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.











