ബീജിങ് : തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. തായ്‌വാൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഷി വ്യക്തമാക്കി. ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന ഡോണാൾഡ് ട്രംപ് – ഷി ജിൻപിംഗ് ചരിത്രപരമായ കൂടിക്കാഴ്ചയിൽ ആയിരുന്നു ചൈനീസ് പ്രസിഡണ്ട് ഈ മുന്നറിയിപ്പ് നൽകിയത്.
തായ്‌വാന് 11 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ട്രംപുമായുള്ള
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ സൗഹൃദപരമായ അന്തരീക്ഷമായിരുന്നെങ്കിലും തായ്‌വാൻ വിഷയത്തിൽ ഷി ജിൻപിംഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നും അത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയോട് ഷി ആവർത്തിച്ചു.
ചൈനീസ് വിപണി അമേരിക്കൻ കമ്പനികൾക്കായി കൂടുതൽ തുറന്നു നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, എൻവിഡിയയുടെ ജെൻസൺ ഹുവാങ് എന്നിവരും ട്രംപിനൊപ്പം ചൈന സന്ദർശനത്തിന് എത്തിയിട്ടുണ്ട്. വ്യാപാര വിഷയങ്ങൾക്കാണ് ചൈന സന്ദർശനത്തിൽ താൻ മുൻഗണന നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കി.








