കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷകൾക്ക് വിരാമമിട്ട് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടാകുമെന്ന് സൂചന. ചർച്ചകൾക്കായി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എഐസിസി പ്രതിനിധികൾ പുറപ്പെട്ടു കഴിഞ്ഞു. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന നിർണ്ണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരടങ്ങുന്ന സംഘമാണ് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ കേരളത്തിലേക്ക് തിരിക്കുന്നത്.
കെ.സി. വേണുഗോപാൽ കൂടി സംഘത്തിലുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നത്. എന്നാൽ അദ്ദേഹം വരാത്തത് അവസാന നിമിഷം ഹൈക്കമാൻഡ് എടുത്ത രാഷ്ട്രീയ തീരുമാനമാണോ എന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിൽക്കുകയാണ്. ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് പ്രതിനിധി സംഘം വരുന്നത്. 12 മണിക്ക് ഡൽഹിയിൽ വെച്ചോ അല്ലെങ്കിൽ പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തിയ ശേഷമോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിലും ഭരണ രൂപീകരണത്തിലും ദീർഘകാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കേരളത്തിന്റെ ഭരണത്തലവനെ കോൺഗ്രസ് നേതൃത്വം ഇന്ന് വെളിപ്പെടുത്താൻ ഒരുങ്ങുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമാകും.










