പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സംഭവിച്ച നാക്കുപിഴയുടെ പുകിലടങ്ങും മുൻപ് വിദ്യാഭ്യാസ വകുപ്പിനെ വീണ്ടും നാണക്കേടിലാക്കി പരീക്ഷാഭവന്റെ ഔദ്യോഗിക ഉത്തരവ്. ഇത്തവണ നാക്കുപിഴയല്ല, ഉത്തരവിന്റെ ടൈറ്റിലിൽ തന്നെയുള്ള അക്ഷരത്തെറ്റാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. പരീക്ഷാ ഭവൻ പുറത്തിറക്കിയ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് അധികൃതർക്ക് ഗുരുതരമായ അമളി പറ്റിയത്.
‘വളരെ അടിയന്തരം’ എന്ന് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ‘ഒളരെ അടിയന്തരം’ എന്നാണ് ഉത്തരവിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അധ്യാപകരുടെ യോഗ്യതാ നിർണ്ണയ പരീക്ഷ നടത്തുന്ന പരീക്ഷാഭവൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ അശ്രദ്ധ സോഷ്യൽ മീഡിയ ഉടൻ തന്നെ ഏറ്റെടുക്കുകയായിരുന്നു. ‘മന്ത്രിക്ക് തെറ്റിയാൽ വകുപ്പിനും തെറ്റുമല്ലോ’ എന്ന പരിഹാസത്തോടെയാണ് ഉത്തരവിന്റെ സ്ക്രീൻഷോട്ടുകൾ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്.
നേരത്തെ, പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അക്കങ്ങൾ മാറി വായിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണമായ 2,90,398 എന്ന് പറയുന്നതിന് പകരം മന്ത്രി വായിച്ചത് ‘രണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട്’ എന്നായിരുന്നു. ഇത് പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ രാഷ്ട്രീയ ആയുധമാക്കുകയും ട്രോളന്മാർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ആ വിവാദത്തിന്റെ ചൂടാറും മുൻപാണ് മന്ത്രിയുടെ സ്വന്തം വകുപ്പിലെ പരീക്ഷാവിഭാഗം തലപ്പത്തുനിന്നു തന്നെ അടുത്ത അബദ്ധം പുറത്തുവന്നിരിക്കുന്നത്.
അധ്യാപക യോഗ്യത പരിശോധിക്കുന്ന പരീക്ഷയുടെ ഉത്തരവിൽ പോലും ഇത്തരം പ്രാഥമികമായ അക്ഷരത്തെറ്റുകൾ കടന്നുകൂടുന്നത് വകുപ്പിന്റെ കടുത്ത അനാസ്ഥയെയാണ് കാണിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഒപ്പുവെക്കേണ്ട ഔദ്യോഗിക രേഖകൾ പോലും കൃത്യമായി വായിച്ചുനോക്കാതെയാണ് പുറത്തുവിടുന്നത് എന്നതിന് തെളിവാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.












