ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും സസ്‌പെൻസിനും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ ഉജ്ജ്വല പോരാട്ടം കണക്കിലെടുത്ത് വി.ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, പാർട്ടി പ്രവർത്തകർക്കിടയിലെ സ്വീകാര്യത അദ്ദേഹത്തിന് തുണയാകുകയായിരുന്നു.
നിയമസഭയ്ക്കകത്തും പുറത്തും വസ്തുതകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയ സതീശന്റെ ശൈലി ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. 2001 മുതൽ പറവൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സതീശൻ, 2021 മുതൽ 2025 വരെ പ്രതിപക്ഷ നേതാവായും കെപിസിസി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം താൻ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. 1964 മെയ് 31-ന് കൊച്ചിയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ച സതീശൻ, പനങ്ങാട് ഹൈസ്കൂൾ, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് രാജഗിരി കോളജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (MSW), തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും ഗവൺമെന്റ് ലോ കോളജിൽ നിന്നുമായി നിയമബിരുദവും ബിരുദാനന്തര ബിരുദവും (LLB, LLM) കരസ്ഥമാക്കി. രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപ് 10 വർഷത്തോളം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആർ. ലക്ഷ്മി പ്രിയയാണ് ഭാര്യ, ഏക മകൾ ഉണ്ണിമായ. കേരളത്തിന്റെ വികസന കുതിപ്പിന് പുതിയൊരു ശൈലി സതീശൻ നൽകുമെന്ന പ്രതീക്ഷയിലാണ് അണികളും പൊതുസമൂഹവും.












