കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി.സി. ജോർജ്. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാണ് എൻഎസ്എസ്സും എസ്എൻഡിപിയും എംഎൽഎമാരുമെന്ന് പി.സി. ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയെന്നാരോപിച്ചാണ് ജോർജിന്റെ കടന്നാക്രമണം.
കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഒന്നും ഹൈക്കമാൻഡ് ചെവികൊടുക്കാത്ത ‘ജനവികാരത്തിന്’ കേരളത്തിൽ മാത്രം പ്രത്യേക പരിഗണന ലഭിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു പി.സി. ജോർജിന്റെ ചോദ്യം. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇതോടെ ഔദ്യോഗികമായി തിരശ്ശീല വീണത്.












