മലയാളി റാപ്പറും ഗാനരചയിതാവുമായ വേടന് (ഹിരൺദാസ് മുരളി) പുലിപ്പല്ല് കേസിൽ കടുത്ത തിരിച്ചടി. താരത്തിന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത് വ്യാജമല്ല, യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നിലവിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിനിടയിലാണ് വേടന്റെ മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ ഇത് പുലിപ്പല്ലാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അന്തിമ സ്ഥിരീകരണത്തിനായാണ് കൊൽക്കത്തയിലെ ലാബിലേക്ക് അയച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമാണിത്. കേസിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വേടനെതിരെ ചുമത്തുക.
കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വെച്ച് 6 ഗ്രാം കഞ്ചാവുമായി വേടൻ അടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരി റെയ്ഡിനിടയിലാണ് പോലീസ് ഇയാളുടെ കഴുത്തിലെ മാല ശ്രദ്ധിക്കുകയും വിവരം വനംവകുപ്പിന് കൈമാറുകയും ചെയ്തത്. 2022-ൽ ചെന്നൈയിൽ വെച്ച് നടന്ന ഒരു മ്യൂസിക് ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക് ഈ പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തിന് നൽകിയ മൊഴി.
വന്യജീവി നിയമങ്ങൾ കർശനമായ ഇന്ത്യയിൽ പുലിപ്പല്ല് കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ആരാധകൻ നൽകിയ സമ്മാനമാണെന്ന വാദം കോടതിയിൽ വേടനെ രക്ഷിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.








