ഗോഥെൻബർഗ് : അഞ്ച് രാഷ്ട്രങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി. ആവേശോജ്ജ്വല സ്വീകരണമാണ് സ്വീഡൻ നരേന്ദ്ര മോദിക്കായി ഒരുക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് സ്വീഡിഷ് വ്യോമസേനയുടെ അത്യാധുനിക ‘ഗ്രൈപ്പൻ’ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. സ്വീഡനിലെ പ്രധാന വ്യാവസായിക നഗരമായ ഗോഥെൻബർഗിൽ ആണ് മോദി വിമാനമിറങ്ങിയത്. ലാൻഡ്‌വെറ്റർ വിമാനത്താവളത്തിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്.
ഗോഥെൻബർഗിലെ ഇന്ത്യൻ സമൂഹം തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാൻ തെരുവുകളിൽ അണിനിരന്നിരുന്നു. വമ്പൻ വരവേൽപ്പാണ് സ്വീഡനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഗോഥെൻബർഗിന്റെ തെരുവുകളിലാകെ ഇന്ന് മോദി മന്ത്രമാണ് മുഴങ്ങിക്കേട്ടത്. പ്രധാനമന്ത്രി മോദി താമസിക്കുന്ന ഗോഥെൻബർഗിലെ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ ത്രിവർണ്ണ പതാകയേന്തി ‘ഭാരത് മാതാ കീ ജയ്’, ‘മോദി മോദി’ വിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. ഹോട്ടൽ സമുച്ചയത്തിൽ ഇന്ത്യൻ തനിമ വിളിച്ചോതുന്ന പരമ്പരാഗത നൃത്ത പ്രകടനങ്ങളും ഒരുക്കിയിരുന്നു. നിരവധി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പ്രധാനമന്ത്രി മോദിയെ കാണാനായി ഇവിടെ എത്തിച്ചേർന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണും ഗോഥെൻബർഗിലെ പ്രശസ്തമായ ‘വേൾഡ് ഓഫ് വോൾവോ’ സമുച്ചയത്തിൽ വെച്ച് സംയുക്ത പ്രസ്താവന നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഈ ഉച്ചകോടിയുടെ ഭാഗമാകും.
സ്വീഡനിലെ പ്രധാന ഗവേഷണ-വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗ് സന്ദർശിക്കുന്നതിലൂടെ സാമ്പത്തിക, സാങ്കേതിക പങ്കാളിത്തത്തിന് പുതിയ വേഗത നൽകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 7.75 ബില്യൺ ഡോളറിലെത്തിയിരുന്നു.








