പശ്ചിമേഷ്യയെ പൂർണ്ണമായും ചാമ്പലാക്കാൻ ശേഷിയുള്ള കടുത്ത യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങൾ മുന്നോട്ടുവെച്ച അഞ്ച് കർശന നിർദ്ദേശങ്ങൾ അംഗീകരിച്ച് യുറേനിയം ശേഖരം പൂർണ്ണമായും കൈമാറാൻ ഇറാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക നടപടിയിലൂടെ ഇറാനെ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സമാധാന കരാറിലെത്താൻ ടെഹ്റാന് മുന്നിലുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്ന് ഓർമ്മിപ്പിച്ച ട്രംപ്, വൈകിയാൽ ഇറാൻ എന്ന രാജ്യം തന്നെ ബാക്കിയുണ്ടാവില്ലെന്ന കടുത്ത മുന്നറിയിപ്പാണ് നൽകിയത്. ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’ എന്ന പേരിൽ ഇറാന് മേൽ അതിശക്തമായ സൈനിക ആക്രമണത്തിന് പെന്റഗൺ തയ്യാറെടുക്കുന്നതിനിടെയാണ് വൈറ്റ് ഹൗസിൽ നിന്നും കടുത്ത ഭീഷണി ഉയരുന്നത്. അമേരിക്കൻ ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുന്നതിനിടെ പശ്ചിമേഷ്യൻ മേഖലയിലാകെ യുദ്ധഭീതി വിതച്ച് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഭീകരരുടെ കൂട്ടായ ഡ്രോൺ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിലെ ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെ സൗദി അറേബ്യയ്ക്ക് നേരെയും ശക്തമായ ആകാശ ആക്രമണമുണ്ടായി. സൗദി അറേബ്യയുടെ വ്യോമപരിധിയിലേക്ക് അതിക്രമിച്ച് കടന്ന മൂന്ന് മാരകശേഷിയുള്ള ഡ്രോണുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി വെടിവെച്ചിട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ യുഎഇയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന്റെ സുരക്ഷാ അതിർത്തിക്ക് പുറത്തുള്ള വൈദ്യുതി ജനറേറ്ററിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായതായി യുഎഇ സ്ഥിരീകരിച്ചു. ആണവനിലയത്തിന്റെ വികിരണ ശേഷിയെയോ സുരക്ഷിതത്വത്തെയോ ഇത് ബാധിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം പൂർണ്ണമായും തകരുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരേസമയം സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ ഉണ്ടായ ഈ ഭീകരാക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.
അമേരിക്കയുടെ പ്രധാന നിബന്ധനയായ ആണവായുധ നിർമ്മാണം പൂർണ്ണമായും ഉപേക്ഷിക്കുക, നിലവിലുള്ള യുറേനിയം കൈമാറുക, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക എന്നീ ആവശ്യങ്ങളിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഒന്നുകിൽ സമാധാന കരാർ ഒപ്പിടുക അല്ലെങ്കിൽ സർവ്വനാശം നേരിടുക എന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ഇതിനിടെ സൗദിയിലും യുഎഇയിലും ഉണ്ടായ ആകാശ ആക്രമണങ്ങൾ ഇറാൻ വിപ്ലവ ഗാർഡുകളുടെയോ അവരുടെ പിന്തുണയുള്ള ഹൂതി വിമതരുടെയോ നീക്കമാണെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. ഗൾഫ് മേഖലയിലാകെ സൈനിക ജാഗ്രത ശക്തമാക്കിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.











