കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും. സ്ത്രീ ശാക്തീകരണത്തിനും ജനക്ഷേമത്തിനുമായി ബിജെപി അവതരിപ്പിച്ചിട്ടുള്ള വിവിധ പദ്ധതികളാണ് ജൂൺ ഒന്നുമുതൽ തുടക്കം കുറിക്കുന്നത്. സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ നൽകുന്ന ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിയും സർക്കാർ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവും ഉൾപ്പെടെ ജൂൺ 1 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് അന്നപൂർണ്ണ ഭണ്ഡാർ പദ്ധതി. 25 നും 60 നും ഇടയിൽ പ്രായമുള്ള, ബംഗാളിലെ സ്ഥിരതാമസക്കാരായ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയിൽ പശ്ചിമ ബംഗാളിലും സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ ജൂൺ 1 മുതൽ സൗജന്യ യാത്ര അനുവദിക്കും. സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി അഗ്നിമിത്ര പോൾ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ മുൻ സർക്കാർ ബംഗാളിൽ നടപ്പിലാക്കാൻ അനുമതി നിഷേധിച്ചിരുന്ന പല പ്രമുഖ കേന്ദ്ര സർക്കാർ പദ്ധതികളും ജൂൺ 1 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ സുവേന്ദു അധികാരി സർക്കാർ തീരുമാനിച്ചു.











