ഒസ്ലോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെരിറ്റ്’ സമ്മാനിച്ച് നോർവേ. ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ആഗോള തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും നൽകിയ അസാധാരണമായ സംഭാവനകൾ മുൻനിർത്തിയാണ് നോർവേ ഗവൺമെന്റ് ഈ ആദരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം സ്വീഡൻ സന്ദർശനത്തിനിടെ സ്വീഡന്റെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ’ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നോർവേയും തങ്ങളുടെ ഏറ്റവും വലിയ ബഹുമതി നൽകി മോദിയെ ആദരിച്ചത്.
അവാർഡ് സ്വീകരണത്തിന് ശേഷം നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെയുമായി മോദി സംയുക്ത വാർത്താസമ്മേളനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന നിലയിലേക്ക് ഉയർത്തിയതായി ഇരുനേതാക്കളും പ്രഖ്യാപിച്ചു. നാളെ ഒസ്ലോയിൽ വെച്ച് നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ എന്നീ അഞ്ച് നോർഡിക് രാജ്യങ്ങളിലെ ഭരണത്തലവന്മാർ പങ്കെടുക്കുന്ന ഈ ഉച്ചകോടി, കഴിഞ്ഞ വർഷം സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ചതായിരുന്നു. ആർട്ടിക് മേഖലയിലെ ഗവേഷണം, പ്രതിരോധ സഹകരണം എന്നിവയിലൂന്നിയുള്ള ചർച്ചകളാകും നാളെ നടക്കുക.









