ഇന്ത്യയിൽ ആദ്യമായി ‘ജിഹാദി ഡ്രഗ്’ എന്ന് വിളിക്കപ്പെടുന്ന മാരക മയക്കുമരുന്നായ ക്യാപ്റ്റഗൺ പിടികൂടി. ഡൽഹിയിലെ നെബ് സരായ്, ഗുജറാത്തിലെ മുന്ദ്ര പോർട്ട് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.’ഓപ്പറേഷൻ റേജ്‌പിൽ’ (Operation Ragepill) എന്ന് പേരിട്ട സംയുക്ത നീക്കത്തിലൂടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആണ് ഈ വൻ വേട്ട നടത്തിയത്. 227.7 കിലോ മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഒരു സിറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകൾ യുദ്ധമുഖത്ത് തങ്ങളുടെ പോരാളികൾക്ക് വീര്യവും പേടിയില്ലായ്മയും നൽകാൻ ഈ മരുന്ന് ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഇതിന് ‘ജിഹാദി ഡ്രഗ്’ എന്ന പേര് വന്നത്. ഇത് ഉപയോഗിക്കുന്നവർക്ക് ദീർഘനേരം ഉറക്കമില്ലാതെ ഇരിക്കാനും, വിശപ്പ് അനുഭവപ്പെടാതിരിക്കാനും, അമിതമായ ആത്മവിശ്വാസത്തോടെ പോരാടാനും സാധിക്കും. അതുകൊണ്ട് തന്നെ ഇതിനെ ‘പാവപ്പെട്ടവന്റെ കൊക്കെയ്ൻ’ എന്നും വിളിക്കാറുണ്ട്.
1960-കളിൽ ജർമ്മനിയിലാണ് ഇത് ആദ്യമായി നിർമ്മിച്ചത്. വിഷാദരോഗം, അമിത ചടുലത തുടങ്ങിയവ ചികിത്സിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ കാഴ്ചഭ്രമം , മാനസിക വിഭ്രാന്തി, ഹൃദയാഘാതം തുടങ്ങിയ പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 1980-കളിൽ മിക്ക രാജ്യങ്ങളും ഇത് നിരോധിച്ചു.
നിലവിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് ഈ മരുന്നിന് വലിയ വിപണിയുള്ളത്. പശ്ചിമേഷ്യയിലേക്ക് കടത്താൻ ലക്ഷ്യമിട്ട ശേഖരമാണ് ഇപ്പോൾ ഇന്ത്യയിൽ വെച്ച് പിടികൂടിയത്. ഇന്ത്യയെ ഒരു ‘ട്രാൻസിറ്റ് റൂട്ട്’ ആയി ഉപയോഗിക്കാൻ അന്താരാഷ്ട്ര മാഫിയ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വേട്ടയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.








