റായ്പുർ : കമ്മ്യൂണിസ്റ്റ് ഭീകരതയുടെ 55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തിയെന്ന് അമിത് ഷാ. അക്രമങ്ങളുടെയും ചോരക്കളിയുടെയും കറുത്ത അധ്യായങ്ങൾ അവസാനിപ്പിച്ച്, രാജ്യത്തെ പൂർണ്ണമായും ‘നക്സൽ മുക്തമായി’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനമേഖലയായിരുന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. 2024 ജനുവരിയിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച 2026 മാർച്ച് 31 എന്ന സമയപരിധിക്കുള്ളിൽ തന്നെ നക്സലിസം പൂർണ്ണമായും തുടച്ചുനീക്കാൻ സുരക്ഷാസേനകൾക്ക് കഴിഞ്ഞുവെന്ന് അമിത് ഷാ വ്യക്തമാക്കി.
നക്സൽ വിരുദ്ധ പോരാട്ടത്തിനായി സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമ്പുകളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുന്ന ‘ബസ്തർ 2.0’ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കം കുറിച്ചു. സുരക്ഷാസേനകളുടെ ഏകോപിപ്പിച്ചുള്ള കഠിനമായ നീക്കങ്ങളും പ്രാദേശിക ഗോത്രവർഗ്ഗക്കാരുടെ പിന്തുണയുമാണ് 55 വർഷത്തോളം നീണ്ടുനിന്ന ചുവപ്പ് ഭീകരതയ്ക്ക് അറുതി വരുത്താൻ സഹായിച്ചതെന്ന് ചടങ്ങിൽ അമിത് ഷാ അറിയിച്ചു. ഛത്തീസ്ഗഡിലെ ആകെ 196 സുരക്ഷാ ക്യാമ്പുകളിൽ 70 എണ്ണം അടുത്ത ഒന്നര വർഷത്തിനുള്ളിൽ ആദിവാസി ജനവിഭാഗങ്ങൾക്കായുള്ള വികസന-ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അമിത് ഷാ അറിയിച്ചു.
മുൻപ് കമ്മ്യൂണിസ്റ്റ് ഭീകരർ തകർത്ത നെതനാർ ഗ്രാമത്തിലെ പഴയ സുരക്ഷാ ക്യാമ്പ് ഇപ്പോൾ ‘ഷഹീദ് വീർ ഗുണ്ടധൂർ സേവാ ദേര – ജൻ സുവിധാ കേന്ദ്ര’ എന്ന പേരിൽ പൊതുജനസേവന കേന്ദ്രമായി ആരംഭിച്ചത് അമിത് ഷാ ഉദ്ഘാടനം ചെയ്തു. 1971 മുതൽ 2026 വരെയുള്ള കാലയളവിൽ ബസ്തറിലെ മൂന്ന് തലമുറകളുടെ ജീവിതവും വികസനവുമാണ് നക്സൽ അക്രമങ്ങൾ മൂലം ഇല്ലാതായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘നിയാദ് നെല്ലാനർ’ പദ്ധതിയിലൂടെ ഈ മേഖലകളിൽ വിലകുറഞ്ഞ റേഷൻ കടകൾ, പ്രാഥമിക വിദ്യാലയങ്ങൾ, കുടിവെള്ളം, ആധാർ കാർഡ് സേവനങ്ങൾ, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് എന്നിവ ലഭ്യമാക്കും.








