ലഖ്‌നൗ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരുന്ന ചന്ദ്രനാഥ് രഥ് (41) വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനും ഷൂട്ടറുമായ രാജ്കുമാറിനെ ആണ് പിടികൂടിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചൊവ്വാഴ്ച കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.
ചന്ദ്രനാഥ് രഥിനെ വധിക്കാൻ ഏകദേശം 1.5 കോടി രൂപയുടെ കൊട്ടേഷൻ ഉറപ്പിച്ചിരുന്നതായി സിബിഐ അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. മേയ് 6-ന് രാത്രി പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറി രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൊലപാതകം നടന്നത്. മധ്യംഗ്രാമിലെ തന്റെ വീടിനടുത്തുവെച്ച് ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ അക്രമികൾ അദ്ദേഹത്തിന് നേരെ അഞ്ച് തവണ വെടിയുതിർക്കുകയായിരുന്നു.
കേസ് സിബിഐ ഏറ്റെടുത്തതോടെ ഡിഐജി പങ്കജ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ 7 അംഗ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു വിശദമായ അന്വേഷണം നടത്തിയിരുന്നത്. കേസിൽ നേരത്തെ ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളിൽ നിന്നായി മറ്റ് മൂന്ന് പേരെ സംസ്ഥാന പോലീസ് പിടികൂടിയിരുന്നു. മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ എന്നിവർ ബിഹാറിലെ ബക്സറിൽ നിന്നും, രാജ് സിംഗ് യുപിയിലെ ബല്ലിയയിൽ നിന്നുമാണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ കൊൽക്കത്തയ്ക്ക് സമീപമുള്ള ടോൾ ബൂത്തിൽ നടത്തിയ യുപിഐ പണമിടപാടാണ് പ്രതികളെ കൃത്യമായി കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിനായി ജാർഖണ്ഡിൽ നിന്നും എത്തിച്ച കാറും ബൈക്കും വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ‘ഷേരു ഗ്യാങ്’ എന്ന ക്രിമിനൽ സംഘത്തിന്റെ സഹായം ലഭിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. തന്നോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്റെ വിശ്വസ്തനായ പി.എയെ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചിരുന്നു. ഭവാനിപൂർ മണ്ഡലത്തിൽ താൻ മമതാ ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.








