കേരളത്തിൽ അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ പ്രഖ്യാപനത്തെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനത്തിനെതിരെയാണ് എംഎം മണി ആഞ്ഞടിച്ചത്. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് മണി പരിഹസിച്ചു. സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ വളരെ എളുപ്പമാണെന്നും എന്നാൽ കടക്കെണിയിലായ കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ഈ പദ്ധതി നടപ്പിലാക്കാനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് തങ്ങൾക്ക് കാണണമെന്നും മണി തുറന്നടിച്ചു.
നിലവിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ പോലും പോംവഴിയില്ലാതെ ഉലയുന്ന കെഎസ്ആർടിസിയിൽ ഇത്തരമൊരു സൗജന്യ പദ്ധതി കൂടി അടിച്ചേൽപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ നവീകരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നതായും, പുതിയ സർക്കാർ പ്രഖ്യാപനങ്ങളിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. വി.ഡി സതീശന്റെയും പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭയെ ലക്ഷ്യമിട്ട് എംഎം മണി നടത്തിയ ‘വീട്ടിൽ നിന്ന് പണം കൊണ്ടുവരണം’ എന്ന പ്രയോഗം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.











