ദശാബ്ദങ്ങളായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്ന മാവോയിസ്റ്റ്-നക്സൽ ഭീകരവാദത്തെ മോദി സർക്കാർ പൂർണ്ണമായും തുടച്ചുനീക്കിയിരിക്കുകയാണ്. ഭാരതത്തിന്റെ മണ്ണിൽ നിന്നും ചുവപ്പ് ഭീകരതയുടെ വേരറുത്തു എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനത്തിനാണ് മാവോയിസ്റ്റുകളുടെ പഴയ കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ സാക്ഷ്യം വഹിച്ചത്. ഇന്ത്യയെ നക്സൽ മുക്ത രാജ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുമ്പോൾ അത് രാജ്യസുരക്ഷയിൽ നരേന്ദ്ര മോദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ വൻ വിജയമായി മാറി. 2026 മാർച്ച് 31-നകം രാജ്യത്തുനിന്ന് ഇടതുപക്ഷ തീവ്രവാദം തുടച്ചുനീക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ഒരു കാലത്ത് ഭീതിയുടെയും രക്തച്ചൊരിച്ചിലിന്റെയും തലസ്ഥാനമായി മാവോയിസ്റ്റുകൾ മാറ്റിയ ബസ്തറിന്റെ മണ്ണിൽ നിന്നുകൊണ്ട് തന്നെ ഈ പ്രഖ്യാപനം നടത്തിയത് ശത്രുക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. 2010 ഏപ്രിൽ 6-ന് ഭാരതം കണ്ട ഏറ്റവും ക്രൂരമായ മാവോയിസ്റ്റ് ആക്രമണത്തിൽ 76 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച മണ്ണാണിത്. അന്ന് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അതേ ബസ്തറിൽ ഇന്ന് ഭാരതീയ ദേശീയതയുടെ വിജയക്കൊടി പാറിച്ചുകൊണ്ട് അമിത് ഷാ നെഞ്ചുവിരിച്ചു പറഞ്ഞു, “എനിക്ക് അഭിമാനത്തോടെ പ്രഖ്യാപിക്കാം, ഭാരതം ഇനി പൂർണ്ണമായും നക്സൽ മുക്തമാണ്”. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ബസ്തറിലെ 14 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് ചുവപ്പുഭീകരത അവസാനിച്ച ഈ 2026 മാർച്ച് 31-നാണെന്നും ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു.
ദേശവിരുദ്ധ ശക്തികൾക്കെതിരെ നമ്മുടെ ധീരരായ സുരക്ഷാ സൈനികർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഫലമാണ് ഈ ചരിത്രനേട്ടം. 1971 മുതൽ നീണ്ടുനിന്ന അഞ്ച് ദശാബ്ദക്കാലത്തെ ഭീകരതയുടെ ഇരുണ്ട നാളുകൾക്കാണ് സുരക്ഷാ സേനയും സിആർപിഎഫിന്റെ കോബ്രാ കമാൻഡോകളും ചേർന്ന് അന്ത്യം കുറിച്ചത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ നക്സലിസത്തിനെതിരെ ശക്തമായ സൈനിക നടപടികളും ഒപ്പം വികസന മുന്നേറ്റങ്ങളും ഒരേപോലെ നടപ്പിലാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് കടുത്ത ഭീകരരെയാണ് വനമേഖലകളിൽ വധിച്ചത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മനസ്സിലാക്കി മൂവായിരത്തോളം നക്സലൈറ്റുകളാണ് ആയുധം വെച്ചു കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയത്.
ഭീകരവാദത്തിന്റെ നിഴലിൽ ജീവിച്ച ബസ്തറിനെ ഇനി രാജ്യത്തിന്റെ പ്രധാന വികസന കേന്ദ്രമാക്കി മാറ്റുമെന്നും അമിത് ഷാ ഉറപ്പുനൽകി. മുൻകാലങ്ങളിൽ നക്സൽ ഭീഷണിയെ തുടർന്ന് റേഷൻ, വിദ്യാഭ്യാസം, റോഡുകൾ, വൈദ്യുതി, ബാങ്ക് സേവനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന വനവാസി മേഖലകളിൽ ഇനി വികസനത്തിന്റെ പുതിയ സൂര്യോദയമാകും. വരും വർഷങ്ങളിൽ ബസ്തറിനെ ഭാരതത്തിന്റെ മറ്റ് മുൻനിര നഗരങ്ങൾക്ക് ഒപ്പമെത്തിക്കാനുള്ള സമഗ്രമായ വികസന പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്.












