കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കനത്ത തിരിച്ചടി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ അതീവ നിർണായകമായ ഫാൽത്ത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരരംഗത്തുനിന്ന് അപ്രതീക്ഷിതമായി പിന്മാറി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പാർലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിന് കീഴിൽ വരുന്ന നിയമസഭാ സീറ്റാണിത് എന്നതിനാൽ തന്നെ ഈ പിന്മാറ്റം മമത ബാനർജിക്കും പാർട്ടിക്കും ദേശീയതലത്തിൽ തന്നെ കനത്ത രാഷ്ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്.
മെയ് 21-ന് മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ നാടകീയമായ നീക്കം. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചൊവ്വാഴ്ചയാണ് താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജഹാംഗീർ ഖാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിനിടെ ഫാൽത്ത മണ്ഡലത്തിൽ വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും നടന്നതായി ആരോപണമുയർന്നിരുന്നു. വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ബൂത്ത് പിടുത്തം, ഇവിഎം തകരാറിലാക്കൽ തുടങ്ങിയ ഗുരുതരമായ ജനാധിപത്യ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാൽത്തയിലെ ആദ്യ വോട്ടെടുപ്പ് പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. തുടർന്ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് പുതിയതായി വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.











