കൊൽക്കത്ത : ഭാരതത്തിന്റെ സുരക്ഷയിൽ ഏറ്റവും നിർണായകമായ സിലിഗുരി ഇടനാഴി അഥവാ ‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും. 120 ഏക്കർ ഭൂമി ബംഗാളിലെ പുതിയ ബിജെപി സർക്കാർ കേന്ദ്രസർക്കാരിന് കൈമാറി. ഭാരതത്തിന്റെ സുരക്ഷയിൽ ഏറ്റവും നിർണായകമായ പ്രദേശമാണിത്. അതിർത്തി സുരക്ഷയും പ്രതിരോധ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബംഗാളിലെ സുവേന്ദു അധികാരി സർക്കാരിന്റെ ഈ നീക്കം.
അതിർത്തി സുരക്ഷാ സേനയ്ക്ക് (BSF) പുതിയ ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാനും തന്ത്രപ്രധാനമായ ഫെൻസിങ് (വേലി കെട്ടൽ) ജോലികൾ പൂർത്തിയാക്കാനും ഈ ഭൂമി ഉപയോഗിക്കും. വെറും 20 മുതൽ 22 കിലോമീറ്റർ വരെ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവയെ ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നത്. ഈ ഇടനാഴിയുടെ ഒരു വശത്ത് ബംഗ്ലാദേശും മറുവശത്ത് നേപ്പാളുമാണ്. വടക്കുഭാഗത്ത് ഭൂട്ടാനും ചൈനയുടെ ടിബറ്റ് മേഖലയും ഇതിനോട് ചേർന്നുനിൽക്കുന്നു. ഏതെങ്കിലും തരത്തിലുള്ള യുദ്ധ സാഹചര്യമുണ്ടായാൽ ശത്രുരാജ്യങ്ങൾ ഈ ഇടുങ്ങിയ പാത ലക്ഷ്യമിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടുപോകും. ഈ കാരണത്താൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഭൂപ്രദേശമാണ് ചിക്കൻസ് നെക്ക്.
നേരത്തെ മമതാ ബാനർജി സർക്കാർ ഈ പ്രദേശങ്ങളിൽ വേലി കെട്ടാൻ പോലും ഭൂമി കേന്ദ്രസർക്കാരിന് വിട്ടുനൽകാതിരുന്നത് വലിയ സുരക്ഷാ ആശങ്കയായിരുന്നു രാജ്യത്ത് സൃഷ്ടിച്ചിരുന്നത്. ദേശീയ സുരക്ഷ മുൻനിർത്തി ബംഗാൾ സർക്കാർ ഇപ്പോൾ 120 ഏക്കറോളം ഭൂമി വിട്ടുനൽകാൻ തയ്യാറായത് നിർണായകമായ ഒരു സുരക്ഷാ നീക്കമായി വിലയിരുത്തപ്പെടുന്നു. ചിക്കൻസ് നെക്ക് ഇടനാഴിയുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യത്തിന്റെ 33 കോർ ആണ് പ്രധാനമായും രംഗത്തുള്ളത്. പ്രതിരോധ ആവശ്യങ്ങൾക്കായി സിലിഗുരി ഇടനാഴിയിലൂടെയുള്ള റെയിൽവേ ലൈനുകൾ നാല് ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായി സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ 40 കിലോമീറ്റർ നീളത്തിൽ രണ്ട് ഭൂഗർഭ റെയിൽ പാതകളും കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.










