ആഗോള ഐടി മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് എണ്ണായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമിത്. കടുത്ത പുനഃസംഘടനയുടെ ഭാഗമായാണ് കമ്പനിയുടെ ഈ അപ്രതീക്ഷിത നടപടി.
കമ്പനിയിലെ ജീവനക്കാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ബുധനാഴ്ച പുലർച്ചെ തന്നെ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. മെറ്റയുടെ സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1:30) തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. കനത്ത മാനസിക വിഷമത്തോടെയും ആശങ്കയോടെയുമാണ് പലരും ഈ വാർത്തയോട് പ്രതികരിച്ചത്. സിംഗപ്പൂരിലെ ജീവനക്കാരെയാണ് ഈ ഘട്ടത്തിൽ ആദ്യമായി പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്കും അവരുടെ പ്രാദേശിക സമയമനുസരിച്ച് വരും മണിക്കൂറുകളിൽ ഇമെയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പിരിച്ചുവിടൽ പ്രക്രിയ നടക്കുന്നതിനാൽ വടക്കേ അമേരിക്കയടക്കമുള്ള മേഖലകളിലെ ജീവനക്കാരോട് ബുധനാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതിനും കമ്പനിയുടെ ഘടന ലളിതമാക്കുന്നതിനുമാണ് മെറ്റയുടെ ഈ പുതിയ നീക്കം. എ ഐ സാങ്കേതികവിദ്യയിലേക്ക് ഈ വർഷം കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡെവലപ്മെന്റ് എന്നീ വിഭാഗങ്ങളെയാണ് ഈ പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിക്കുക. നിലവിലെ പുനഃസംഘടനയ്ക്ക് മുൻപ് ആഗോളതലത്തിൽ ഏകദേശം 78,000 ജീവനക്കാരാണ് മെറ്റയിൽ ജോലി ചെയ്തിരുന്നത്. ഇതിൽ എണ്ണായിരത്തോളം പേരെ പിരിച്ചുവിടുന്നതിന് പുറമേ, കമ്പനിയിലെ അയ്യായിരത്തിലധികം ഒഴിവുകൾ നികത്താതെ മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂട്ടപ്പിരിച്ചുവിടലിനൊപ്പം തന്നെ അയ്യായിരത്തോളം ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പുതിയ തസ്തികകളിലേക്ക് മാറ്റാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ ജീവനക്കാരെ വെച്ച് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് കമ്പനിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജനീൽ ഗെയ്ൽ ആഭ്യന്തര മെമ്മോയിലൂടെ വ്യക്തമാക്കി. എന്നാൽ, ജീവനക്കാരുടെ ജോലി നിരീക്ഷിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തതുൾപ്പെടെയുള്ള മെറ്റയുടെ കടുത്ത നടപടികൾക്കെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിക്കുന്നതിനൊപ്പം മനുഷ്യന്റെ തൊഴിലവസരങ്ങൾ വൻതോതിൽ ഇല്ലാതാകുന്നു എന്ന ആശങ്കയ്ക്ക് അടിവരയിടുന്നതാണ് മെറ്റയിൽ നിന്നുള്ള ഈ പുതിയ വാർത്ത.











