അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ പാർലമെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇറാൻ വയർ’, ‘ദി ടെലിഗ്രാഫ് യുകെ’ എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ഫെബ്രുവരി 28-ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവായിരുന്ന അലി ഖൊമേനി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ഉത്തരവാദികളായ അമേരിക്കൻ, ഇസ്രായേൽ ഭരണാധികാരികളെ വധിക്കാൻ നിയമപരമായ അനുമതി നൽകുന്ന ‘കൌണ്ടർ ആക്ഷൻ ബിൽ’ ഇറാൻ പാർലമെന്റ് ഉടൻ വോട്ടിനിടുമെന്നാണ് വിവരം.
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവർക്ക് പുറമെ, യു.എസ് സെൻട്രൽ കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. അലി ഖൊമേനിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ച ഈ മൂന്ന് പേരെയും ലക്ഷ്യമിടാൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും ബില്ലിലൂടെ പൂർണ്ണ അധികാരം നൽകും.
‘ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്കയക്കൂ’: ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ വലിയ തുക റിവാർഡ് നൽകുന്ന ബില്ലിന്മേൽ പാർലമെന്റ് ഉടൻ വോട്ട് ചെയ്യുമെന്ന് സുരക്ഷാ കമ്മീഷൻ അംഗം മഹ്മൂദ് നബാവിയാൻ വ്യക്തമാക്കി. ‘കിൽ ട്രംപ്’ എന്ന കാമ്പെയ്‌നായി ഭരണകൂട അനുകൂല മാധ്യമമായ ‘മസഫ്’ വഴി ഇതിനകം തന്നെ 50 ദശലക്ഷം ഡോളർ ഫണ്ട് സമാഹരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ഔദ്യോഗിക പിന്തുണയുള്ള ‘ഹന്ദാല’ എന്ന സൈബർ യുദ്ധ ഗ്രൂപ്പും ട്രംപിനെയും നെതന്യാഹുവിനെയും ഇല്ലാതാക്കാൻ 50 ദശലക്ഷം ഡോളർ മാറ്റിവെച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ അംഗങ്ങളെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് നീതിന്യായ വകുപ്പ് 10 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചതിനോടുള്ള പ്രതികാരമായാണ് ഈ നീക്കം.










