പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന ‘വന്ദേമാതരം’ വിവാദത്തിലും, സത്യപ്രതിജ്ഞാ വാചകത്തിൽ അച്ഛന്റെ പേര് ചേർത്തതിനെക്കുറിച്ചുള്ള സൈബർ ചർച്ചകളിലും കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ ഉയർന്ന രണ്ട് പ്രധാന വിവാദങ്ങൾക്കും കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ചടങ്ങിന്റെ സംഘാടനത്തിൽ സർക്കാരിന് പങ്കില്ലായിരുന്നുവെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാനം വന്ദേമാതരം ആലപിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക് ഭവന്റെ കർശന നിർദ്ദേശപ്രകാരമാണ് വന്ദേമാതരം ആലപിച്ചത്. ചടങ്ങ് സംഘടിപ്പിച്ചത് പൂർണ്ണമായും രാജ്ഭവൻ ആയതിനാൽ ഇതിന്റെ വിശദാംശങ്ങൾ തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നു.
വന്ദേമാതരം ഗീതം മുഴുവനായി ആലപിക്കുമെന്ന കാര്യവും തനിക്ക് അറിയില്ലായിരുന്നുവെന്ന് സതീശൻ പറഞ്ഞു. “സാധാരണയായി ചടങ്ങിന്റെ അവസാനം ദേശീയഗാനമാണ് ആലപിക്കാറുള്ളത്. എന്നാൽ വന്ദേമാതരം പാടാൻ തുടങ്ങിയപ്പോൾ ഞാനും സദസ്സിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഒരു ദേശീയ ഗീതം പാടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി തടസ്സപ്പെടുത്താൻ ആർക്കെങ്കിലും കഴിയുമോ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിന് പകരം അച്ഛന്റെ പേര് ചേർത്തതിനെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്ന് വി.ഡി. സതീശൻ ചോദിച്ചു. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മരിച്ചുപോയവരാണ് അച്ഛനും അമ്മയും. സത്യപ്രതിജ്ഞാ ഫോമിൽ അച്ഛന്റെ പേര് ചേർക്കാനാണ് നിർദ്ദേശമുണ്ടായിരുന്നത്. അതുകൊണ്ട് നിറഞ്ഞ മനസ്സോടെയാണ് അച്ഛന്റെ പേര് വേദിയിൽ ഉച്ചരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അച്ഛന്റെ പേര് പറയാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെങ്കിലും, ഒപ്പം അമ്മയുടെ പേര് കൂടി ആ വേദിയിൽ പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും മുഖ്യമന്ത്രി വൈകാരികമായി കൂട്ടിച്ചേർത്തു.









