താൻ മുസ്ലിം ലീഗിലേക്ക് മടങ്ങുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ മന്ത്രി കെ.ടി. ജലീൽ. സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ കെ.ടി. ജലീൽ ഇടതുമുന്നണി വിടുമെന്നും പാർട്ടി നേതൃത്വവുമായി ഭിന്നതയിലാണെന്നും തരത്തിലുള്ള ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിനെല്ലാം കൃത്യമായ മറുപടിയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നൽകിയിരിക്കുന്നത്.
“ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും,” എന്ന് ജലീൽ വ്യക്തമാക്കുന്നു. കേരള ചരിത്രത്തിലെ ധീര രക്തസാക്ഷികളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനുള്ള പിന്തുണ വ്യക്തമാക്കിയത്. “അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.”
പാർട്ടിക്കുണ്ടായ വീഴ്ചകളെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. “കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.”
താൻ മുന്നണി വിടുന്നു എന്ന രീതിയിലുള്ള വാർത്തകളെ ജലീൽ പൂർണ്ണമായി തള്ളിപ്പറഞ്ഞു. “സാമൂഹ്യ മാധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം,” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.











