ന്യൂഡൽഹി: പാർലമെന്റിന്റെ ലോക്‌സഭയിൽ ഇന്ന് നിർണായകമായ രാഷ്ട്രീയ-നിയമനിർമ്മാണ പോരാട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു. രാജ്യത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ഡിജിറ്റലുമാക്കുന്നതിനുള്ള ‘രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് (ഭേദഗതി) ബിൽ 2026’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. സർക്കാരിന്റെ പുതുക്കിയ സഭാ നടപടിക്രമങ്ങളുടെ പട്ടിക പ്രകാരമാണ് സുപ്രധാനമായ ഈ ഭേദഗതി ബിൽ സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ഡിജിറ്റൽ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായ ഈ ബിൽ, അനധികൃത രേഖകൾ ചമയ്ക്കുന്നവർക്കും വ്യാജ വോട്ടർമാരെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിഘടനവാദ ശക്തികൾക്കും തിരിച്ചടിയാകും. ഇതിനുപുറമെ രാജ്യത്തെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള ബില്ലും, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും ഇന്ന് ലോക്‌സഭയിൽ ചർച്ചയ്ക്ക് വരുന്നുണ്ട്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനായുള്ള ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026’ ആണ് സഭയിലെ പ്രധാന ചർച്ചാവിഷയം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിക്കുന്ന ഈ ‘ആന്റി-പേപ്പർ ലീക്ക്’ ബില്ലിന്മേലുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും.
ഇതിന് പുറമെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ‘സുപ്രീം കോടതി (നമ്പർ ഓഫ് ജഡ്ജസ്) ഭേദഗതി ബിൽ 2026’ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരും. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പൗരന്മാർക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനുമാണ് സർക്കാർ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് തടയാൻ തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ്, ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ് എന്നിവരടങ്ങുന്ന ഇൻഡി മുന്നണി എംപിമാർ സഭയിൽ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഓർഡിനൻസിനെ എതിർത്തുകൊണ്ട് സ്റ്റാറ്റ്യൂട്ടറി പ്രമേയം സഭയിൽ അവതരിപ്പിക്കും.










