പാകിസ്താൻ മണ്ണിൽ ഇന്ത്യ തിരയുന്ന ഭീകരർ ഒന്നൊന്നായി വീഴുന്ന പരമ്പര തുടരുന്നു. 40 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ പാകിസ്താൻ അധീന കശ്മീരിൽ അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചു കൊന്നു.
അർജുമന്ദ് ഗുൽസാർ ദാർ എന്ന യഥാർത്ഥ പേരുള്ള ഹംസ ബുർഹാൻ (ഹംസ ഡോക്ടർ), പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റുകൾ തറച്ചുകയറിയ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ തിരയുന്ന ഭീകരർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്ന ‘അജ്ഞാതരുടെ’ ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇയാൾ.
പുൽവാമയിലെ രത്‌നിപോരയിലുള്ള ഖർബത്‌പോരയിൽ ജനിച്ച ബുർഹാൻ, 2017-ലാണ് ഉപരിപഠനത്തിനെന്ന വ്യാജേന പാകിസ്താനിലേക്ക് കടന്നത്. എന്നാൽ അവിടെയെത്തിയ ഇയാൾ നിരോധിത ഭീകരസംഘടനയായ ‘അൽ ബദറുമായി’ ചേർന്ന് പ്രവർത്തിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് അതിന്റെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
പിന്നീട് കശ്മീരിലേക്ക് രഹസ്യമായി മടങ്ങിയെത്തിയ ഇയാൾ കശ്മീരി യുവാക്കളെ ബ്രെയിൻവാഷ് ചെയ്ത് ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. തെക്കൻ കശ്മീരിലെ പുൽവാമ മുതൽ ഷോപ്പിയാൻ വരെയുള്ള മേഖലകളിൽ ഇയാൾ അൽ ബദറിന്റെ ഭീകര ശൃംഖല ശക്തമാക്കിയിരുന്നു.
ഇന്ത്യൻ സൈനിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഭീകരാക്രമണമായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ നടത്തിയത്. 2019 ഫെബ്രുവരി 14-ന് ലെത്‌പോരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന കോൺവോയിലേക്ക് ഭീകരർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഇടിച്ചുകയറ്റുകയായിരുന്നു.
40 ജവാന്മാരുടെ ജീവനെടുത്ത ഈ ക്രൂരതയ്ക്ക് മറുപടിയായി ദിവസങ്ങൾക്കകം ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾ സർജിക്കൽ സ്ട്രൈക്കിലൂടെ തകർത്തു തരിപ്പണമാക്കിയിരുന്നു. ഈ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ ഭീകരനാണ് ഇപ്പോൾ പാക് മണ്ണിൽ വെച്ച് തന്നെ തീർക്കപ്പെട്ടിരിക്കുന്നത്.








