സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഒരു പരിഹാസ പേജ് ഇപ്പോൾ ഇന്ത്യയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. വെറും നാല് ദിവസം മുൻപ് മാത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഈ വ്യാജ രാഷ്ട്രീയ കൂട്ടായ്മ, ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഭരണകക്ഷിയായ ബി.ജെ.പി.യെപ്പോലും പിന്നിലാക്കിയാണ് കുതിക്കുന്നത്.
വെറുമൊരു തമാശയായി തുടങ്ങിയ സി.ആർ.പി (CJP) ഇൻസ്റ്റാഗ്രാമിൽ നിലവിൽ 12 മില്യൺ (1.2 കോടി) ഫോളോവേഴ്‌സ് എന്ന അവിശ്വസനീയമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബി.ജെ.പി.യുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിനുള്ള 8.7 മില്യൺ ഫോളോവേഴ്‌സ് എന്ന റെക്കോർഡാണ് ഈ ‘പാറ്റ പാർട്ടി’ ദിവസങ്ങൾക്കുള്ളിൽ തകർത്തത്. മഹുവ മൊയ്ത്ര, കീർത്തി ആസാദ്, അഖിലേഷ് യാദവ് എന്നിവർക്ക് പുറമെ പ്രമുഖ ഹാസ്യതാരങ്ങളും സെലിബ്രിറ്റികളും ഈ പേജിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ‘ബി.ജെ.പി വേഴ്സസ് സി.ജെ.പി’ എന്ന രീതിയിലേക്ക് സോഷ്യൽ മീഡിയ പോരാട്ടം മാറിക്കഴിഞ്ഞു.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 30 വയസ്സുകാരനായ രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് അഭീജീത് ദിപ്കെയാണ് ഈ പേജിന് പിന്നിൽ. പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ഇയാൾ ഡിജിറ്റൽ രാഷ്ട്രീയ കാമ്പെയ്നുകളിൽ വിദഗ്ദ്ധനാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇയാൾ തന്റെ ആശങ്കകളും നിലപാടുകളും തുറന്നുപറഞ്ഞു:
“ഒടുവിൽ ഈ രാജ്യത്ത് ഞങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായിരിക്കുന്നു; ഞങ്ങൾ വെറും പാറ്റകളെപ്പോലെയാണ് കാണപ്പെടുന്നത്. ബി.ജെ.പി.യേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളതിൽ എനിക്ക് വലിയ സന്തോഷമൊന്നുമില്ല. അതുകൊണ്ട് എന്ത് മാറാനാണ്? രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്.”
താൻ ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയവും അദ്ദേഹം പങ്കുവെച്ചു. “ഞാൻ ഡൽഹി എയർപോർട്ടിൽ വിമാനമിറങ്ങുന്ന നിമിഷം ഡൽഹി പോലീസിന്റെ വമ്പൻ സന്നാഹം എന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പാണ്,” ദിപ്കെ പറഞ്ഞു.











