പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതിക്ക് കടുത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, അടിയന്തിര മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ. അഞ്ച് വിദേശ രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ദീർഘമായ മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. എൽ.പി.ജിപാചകവാതകത്തിന് പകരമായി ബയോഗ്യാസ് ഉൾപ്പെടെയുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തിരമായി കണ്ടെത്താൻ പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
വ്യാഴാഴ്ച നടന്ന മൂന്നര മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ആഗോള ഊർജ്ജ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ഇന്ധന ലഭ്യതയെയും വിലയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് ബയോഗ്യാസ് പദ്ധതികൾക്ക് വേഗത കൂട്ടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഭാരതത്തെ 2047-ഓടെ വികസിത രാജ്യമാക്കുക എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കഴിഞ്ഞകാല വീഴ്ചകളെ ഓർത്ത് സമയം കളയാതെ ഭാവിയിലേക്ക് നോക്കി പ്രവർത്തിക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രശസ്തമായ ഗവേണൻസ് മന്ത്രമായ “Reform, Perform, Transform and Inform” (പരിഷ്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക, ജനങ്ങളെ അറിയിക്കുക) എന്ന ശൈലി തുടർച്ചയായ ദേശീയ ദൌത്യമായി ഏറ്റെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഏതൊരു പരിഷ്കരണവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതോ പീഡിപ്പിക്കുന്നതോ ആകരുത് എന്ന് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകി. ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതായിരിക്കണം ഓരോ മന്ത്രാലയത്തിന്റെയും ലക്ഷ്യം. വിദേശകാര്യം, കൃഷി, വനം, ഗതാഗതം, കോർപ്പറേറ്റ് കാര്യങ്ങൾ, തൊഴിൽ, വാണിജ്യം, ഊർജ്ജം എന്നീ മന്ത്രാലയങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തെ തങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ സമർപ്പിച്ചു.
ഫയലുകൾ തീർപ്പാക്കുന്നതിലും പൊതുജന പരാതികൾ പരിഹരിക്കുന്നതിലും മന്ത്രാലയങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്താൻ പുതിയ ആഭ്യന്തര നിരീക്ഷണ സംവിധാനം കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആദ്യ 5 മന്ത്രാലയങ്ങളെയും, ഏറ്റവും പിന്നിൽ നിൽക്കുന്ന അവസാന 5 മന്ത്രാലയങ്ങളെയും റാങ്ക് തിരിച്ച് അടയാളപ്പെടുത്തി. മന്ത്രാലയങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും സുതാര്യത കൂട്ടാനും ഇത് സഹായിക്കും.
അധികാരമേറ്റ് ജൂൺ 9-ന് രണ്ട് വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഭരണച്ചുമതലകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ അടിയന്തിര നീക്കം. പുറത്തുനിന്നുള്ള ആഗോള പ്രതിസന്ധികൾ ഉണ്ടായാലും ഇന്ത്യയുടെ വികസനക്കുതിപ്പ് തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന ശക്തമായ സന്ദേശമാണ് ഈ യോഗം നൽകുന്നത്.








