ഭാരതവും പാകിസ്താനും തമ്മിൽ നടന്ന മിസൈൽ യുദ്ധം “ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലമാക്കി ഇരുരാജ്യങ്ങളുടെയും ആണവശക്തിയെയും പ്രതിരോധ ശേഷിയെയും കുറിച്ചുള്ള വിശദമായ വിശകലന റിപ്പോർട്ട് പുറത്ത്. പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ മിസൈൽ യുദ്ധം നടക്കുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് ഇന്ത്യൻ ഉപഭൂഖണ്ഡം സമാനമായ വ്യോമാക്രമണ നാടകത്തിന് സാക്ഷ്യം വഹിച്ചത്.
പാകിസ്താന്റെ വ്യോമതാവളങ്ങളും റഡാർ കേന്ദ്രങ്ങളും തകർത്തും, അവർ തൊടുത്തുവിട്ട മിസൈലുകൾ വിജയകരമായി പ്രതിരോധിച്ചും കേവലം 88 മണിക്കൂറിനുള്ളിൽ ആണവശക്തിയുള്ള അയൽരാജ്യത്തെ സമാധാന ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ ഭാരതത്തിന് സാധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സുപ്രധാന ആണവ മേഖലകളിലൊന്നായ ദക്ഷിണേഷ്യയിൽ ഇന്ത്യയും പാകിസ്താനും ഏതാണ്ട് ഒരേ അളവിലുള്ള ആണവായുധങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം പാകിസ്താന് 170 ആണവ യുദ്ധശിരസ്സുകൾ ഉള്ളപ്പോൾ ഭാരതത്തിന് 172 എണ്ണമുണ്ട്.
ഇന്ത്യയുടെ പരമ്പരാഗത സൈനിക മേധാവിത്വത്തെ ചെറുക്കാൻ തന്ത്രപരമായ ആണവായുധങ്ങളിലാണ് പാകിസ്താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹ്രസ്വദൂര മിസൈലുകളായ അബ്ദാലി, ഗസ്‌നവി, മധ്യദൂര മിസൈലുകളായ ഷഹീൻ-1, ഷഹീൻ-2, ദൂരപരിധി കൂടിയ ഷഹീൻ-3, ഘൗരി എന്നിവ പാകിസ്താന്റെ പക്കലുണ്ട്. യുദ്ധഭൂമിയിൽ ഉപയോഗിക്കാൻ ‘നസർ’ മിസൈലും, ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരേസമയം കുതിക്കാൻ ശേഷിയുള്ള ‘അബാബീൽ’ സാങ്കേതികവിദ്യയും ഇവർക്കുണ്ട്. കൃത്യതയാർന്ന ആക്രമണങ്ങൾക്കായി ബാബർ-1, ബാബർ-2 എന്നീ ക്രൂസ് മിസൈലുകളും പാകിസ്ഥാൻ ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ആണവനയം എന്നത് ‘നോ ഫസ്റ്റ് യൂസ്’ അഥവാ രാജ്യം ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതും, എന്നാൽ ശത്രു ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുക എന്നതുമാണ്. ഹ്രസ്വദൂര മിസൈലായ പൃഥ്വി-2, അഗ്നി-1 എന്നിവ മുതൽ അഗ്നി-5 നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഗ്നി-6 എന്നിവ ഭാരതത്തിന്റെ കരുത്താണ്. അത്യാധുനിക കൃത്യതയുള്ള അഗ്നി-പി മിസൈലും ഇതിൽ ഉൾപ്പെടുന്നു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിറാഷ്-2000 , ജാഗ്വാർ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന്റെ നട്ടെല്ല്.
ശത്രുവിന്റെ ആദ്യ ആണവായുധ ആക്രമണത്തെ അതിജീവിച്ച് കടലിനടിയിൽ നിന്ന് പ്രത്യാക്രമണം നടത്താനുള്ള അതിശക്തമായ സംവിധാനം ഇന്ത്യക്കുണ്ട്. ഐ.എൻ.എസ് അരിഹന്ത് പോലുള്ള അന്തർവാഹിനികളിൽ വിന്യസിച്ചിരിക്കുന്ന കെ-15 കെ-4 ബാലിസ്റ്റിക് മിസൈലുകളും, വികസന ഘട്ടത്തിലുള്ള കെ-5 മിസൈലുകളുമാണ് ഭാരതത്തിന് തന്ത്രപരമായ മുൻതൂക്കം നൽകുന്നത്.
ഇരുരാജ്യങ്ങളുടെയും സൈനിക നയങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യ ദീർഘദൂര മിസൈലുകളിലൂടെയും ആണവ അന്തർവാഹിനികളിലൂടെയും പ്രതിരോധം ശക്തമാക്കുമ്പോൾ, പാകിസ്താൻ ചെറിയ യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന തന്ത്രപരമായ ആയുധങ്ങളിലാണ് വിശ്വസിക്കുന്നത്.









