വാഷിംഗ്ടൺ : വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉള്ളിലുണ്ടായിരുന്ന സമയത്ത് വൈറ്റ് ഹൗസ് സുരക്ഷാ വ്യൂഹത്തിന് നേരെ വെടിയുതിർത്ത പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവ് സ്വയം ജീസസ് ആണെന്ന് കരുതിയിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
2025 ജൂലൈയിൽ വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് നസിറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ഇയാൾ, താൻ യേശുക്രിസ്തുവാണെന്നും തന്നെ അറസ്റ്റ് ചെയ്യണമെന്നും വിളിച്ചുപറഞ്ഞിരുന്നു. ഈ സംഭവത്തെ തുടർന്ന് കോടതി ഇയാളെ നിർബന്ധിത സൈക്യാട്രിക് ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. വൈറ്റ് ഹൗസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് കോടതി ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ വിലക്കുകൾ ലംഘിച്ചാണ് ഇയാൾ വീണ്ടും ആയുധവുമായി എത്തിയത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താൻ ദൈവപുത്രനാണെന്ന അവകാശവാദങ്ങളും ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഭീഷണികളും ഉണ്ടായിരുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ സമയം ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തുള്ള സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിൽ നാടകീയമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സുരക്ഷാ പോസ്റ്റിന് അരികിലേക്ക് നടന്നെത്തിയ ശേഷം തന്റെ ബാഗിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്ത നസിർ ബെസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നസിറിനെ ഉടൻ തന്നെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








