കൊൽക്കത്ത : സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ വിവിഐപി ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശില്പം പൊളിച്ചു നീക്കിയതിൽ പ്രതിഷേധവുമായി മമത ബാനർജി. മമത ബാനർജി തന്നെ നേരിട്ട് രൂപകൽപ്പന ചെയ്ത ഫുട്ബോൾ പ്രമേയമാക്കിയ ശിൽപമാണ് ബിജെപി സർക്കാർ പൊളിച്ചുനീക്കിയത്. രണ്ട് കാലുകളും അതിനു മുകളിൽ ഒരു ഫുട്ബോളും അടങ്ങുന്നതായിരുന്നു ഈ ശിൽപം. ഇതിൽ തൃണമൂൽ സർക്കാരിന്റെ പ്രതീകമായിരുന്ന ‘ബിശ്വ ബംഗ്ല’ ലോഗോയും ഉൾപ്പെടുത്തിയിരുന്നു. ശിൽപത്തോടൊപ്പം ശിൽപത്തിന് താഴെയുണ്ടായിരുന്ന, “മമത ബാനർജി വിഭാവനം ചെയ്ത് രൂപകൽപ്പന ചെയ്തത്” എന്നെഴുതിയ ഫലകവും പൊളിച്ചു നീക്കിയിരുന്നു. സ്റ്റേഡിയത്തിലെ പ്രധാന കവാടങ്ങളിൽ നിന്നെല്ലാം ‘ബിശ്വ ബംഗ്ല’ ലോഗോ മാറ്റി പകരം ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
എക്സിൽ പങ്കുവെച്ച 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് മമത തന്റെ പ്രതിഷേധവും പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും വ്യക്തമാക്കിയത്. 2017-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായാണ് ഈ ശിൽപം സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ചത്. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ പോലും ഈ നിർമ്മിതിയെ പ്രശംസിച്ചിട്ടുണ്ടെന്ന് മമത ബാനർജി അവകാശപ്പെട്ടു.
എന്നാൽ, ഈ ശിൽപം അങ്ങേയറ്റം വികൃതവും ബംഗാളിന്റെ കലാപരമായ സംസ്കാരത്തിന് യോജിക്കാത്തതുമാണെന്നാണ് സംസ്ഥാന കായിക മന്ത്രി നിസിത് പ്രമാണിക് വ്യക്തമാക്കി.
തലയോ ഉടലോ ഇല്ലാതെ രണ്ട് കാലുകൾ മാത്രം വെച്ചുള്ള ഇത്തരം അനാകർഷകമായ ശിൽപങ്ങൾ സ്റ്റേഡിയത്തിന്റെ ഭംഗി കെടുത്തുന്നു. ഇതിന് പകരം ഇന്ത്യ കണ്ട പ്രശസ്തനായ ഏതെങ്കിലും ഫുട്ബോൾ താരത്തിന്റെ പൂർണ്ണകായ പ്രതിമ അവിടെ സ്ഥാപിക്കും എന്ന് കായിക മന്ത്രി അറിയിച്ചു. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും കെയ ഘോഷും ശിൽപം നീക്കം ചെയ്തതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി.









