പഞ്ചാബിലെ 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി. പഞ്ചാബിൽ പാർട്ടിക്ക് ശക്തമായ ഒരു മുഖമില്ലെന്ന പ്രതിപക്ഷ വാദങ്ങളെ തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “നരേന്ദ്ര മോദിയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുഖം. സംസ്ഥാനത്ത് ഞങ്ങൾക്ക് നിരവധി നേതാക്കളുമുണ്ട്,” സെയ്നി പറഞ്ഞു.
പഞ്ചാബിലെ ബി.ജെ.പി വിപുലീകരണത്തിന് ചുക്കാൻ പിടിക്കുന്നത് ഒ.ബി.സി നേതാവായ നായബ് സിംഗ് സെയ്നിയാണ്. സംസ്ഥാനത്തെ 30 ശതമാനം വരുന്ന ഒ.ബി.സികളെയും 32 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളെയും കൂട്ടുപിടിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമം. പശ്ചിമ ബംഗാൾ മോഡലിൽ ഹൈന്ദവ ഏകീകരണത്തിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
പശ്ചിമ ബംഗാളിലും പ്രധാനമന്ത്രി മോദിയുടെ മുഖമുയർത്തിക്കാട്ടിയാണ് പാർട്ടി മത്സരിച്ചത്. പഞ്ചാബിലും അത് തന്നെ ആവർത്തിക്കും. കോൺഗ്രസിനാലും എ.എ.പി സർക്കാരിനാലും വഞ്ചിക്കപ്പെട്ടവരാണ് പഞ്ചാബിലെ ജനങ്ങൾ. ഹരിയാനയിലെ ബി.ജെ.പി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയതുപോലെ പഞ്ചാബിലും വികസനം എത്തിക്കാൻ ബി.ജെ.പിക്ക് സാധിക്കും.
കഴിഞ്ഞ പതിറ്റാണ്ടുകളായി തുടരുന്ന സത്‌ലജ്-യമുന ലിങ്ക് കനാൽ തർക്കം പരിഹരിക്കാൻ ചിനാബ് നദിയിലെ ജലം പഞ്ചാബിലേക്ക് തിരിച്ചുവിട്ട്, അത് ഹരിയാനയുമായി പങ്കുവെക്കാമെന്ന് സെയ്നി നിർദ്ദേശിച്ചു. 1961-ലെ സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അനുവദിച്ച ചിനാബ് നദിയിലെ ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








