മോസ്‌കോ : യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന നൽകി റഷ്യ. നിലവിൽ കീവിലുള്ള വിദേശികളോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ റഷ്യ മുന്നറിയിപ്പ് നൽകി. കീവിലുള്ള വിദേശ നയതന്ത്രജ്ഞരും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള വിദേശ പൗരന്മാരോട് എത്രയും വേഗം നഗരം വിട്ടുപോകാനാണ് റഷ്യ അറിയിച്ചിരിക്കുന്നത്. കീവിലെ സാധാരണ ജനങ്ങൾ സൈനിക-ഭരണനിർവഹണ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശത്തിൽ നിർദ്ദേശിക്കുന്നു.
കീവിലെ യുക്രെയ്ൻ പ്രതിരോധ വ്യവസായ കേന്ദ്രങ്ങളും സൈനിക കമാൻഡ് ഓഫീസുകളും പൂർണ്ണമായി തകർക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലും ഈ മുന്നറിയിപ്പ് ആവർത്തിച്ചു. കീവിലെ എംബസി ജീവനക്കാരെ യുഎസ് അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് ലാവ്‌റോവ് ആവശ്യപ്പെട്ടത്.
റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് പ്രവിശ്യയിലുള്ള ഒരു കോളേജ് കെട്ടിടത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മൂർച്ഛിച്ചത്. ഈ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ കീവിന് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. തങ്ങളുടെ സഹിഷ്ണുതയുടെ അതിര് ലംഘിച്ചതായും ഇതിന് പകരമായി കീവിലെ ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ആസൂത്രണ ഓഫീസുകൾ, നാറ്റോ വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കമാൻഡ് പോസ്റ്റുകൾ എന്നിവയ്ക്ക് നേരെ ‘ആസൂത്രിതവും വ്യവസ്ഥാപിതവുമായ ആക്രമണങ്ങൾ’ ആരംഭിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.








